തിരുവനന്തപുരം : ഇടതു സർക്കാർ അഭിമാന പദ്ധതികളായി അവതരിപ്പിച്ച എ ഐ ക്യാമറയ്ക്ക് പിന്നാലെ കെ ഫോൺ പദ്ധതിയും കോടതിയിലേക്ക്. കെ ഫോൺ പദ്ധതിയിലെ അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പല കമ്പനികൾക്ക് ഉപ കരാർ നൽകി ടെണ്ടർ തുക പെരുപ്പിച്ചു കാണിച്ച് അഴിമതി നടത്തി എന്നാണ് കെ ഫോൺ പദ്ധതിക്കെതിരെ ആരോപണമുയർന്നിരിക്കുന്നത്.
കെ ഫോൺ പദ്ധതിക്ക് കരാർ നൽകിയതിലും ഉപ കരാർ നൽകിയതിലും അഴിമതി നടന്നതായി വി ഡി സതീശൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സൂചിപ്പിക്കുന്നു. യോഗ്യതയില്ലാത്തവർക്കാണ് പദ്ധതി കൈമാറിയത് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതുവഴി പദ്ധതി നടത്തിപ്പിൽ വലിയ കാലതാമസം ഉണ്ടായതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നു.
പൊതുമേഖല സ്ഥാപനമായ റെയിൽടെൽനു വേണ്ടി SRIT ആണ് കെ ഫോൺ പദ്ധതിയുടെ കരാർ സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ SRIT പിന്നീട് പ്രസാദിയോയിലേക്ക് ഉപ കരാർ നൽകുകയാണ് ചെയ്തത്. പ്രസാദിയോ തങ്ങൾക്ക് ലഭിച്ച ഉപ കരാർ മറ്റു കമ്പനികൾക്ക് വീണ്ടും ഉപകരാറായി നൽകി. ടെൻഡർ തുക പെരുപ്പിച്ചു കാണിക്കുന്നതിനാണ് ഇത്തരത്തിൽ പല പല ഉപകരറുകൾ നൽകുന്നത് എന്നാണ് വി ഡി സതീശന്റെ ഹർജിയിൽ സൂചിപ്പിക്കുന്നത്.
എ ഐ ക്യാമറ വിവാദത്തിലും ഉൾപ്പെട്ട സ്ഥാപനങ്ങൾ ആണ് SRIT യും പ്രസാദിയോയും എന്നുള്ളത് ആരോപണം കൂടുതൽ ഗുരുതരമാക്കുന്നു. ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്താം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് കെ ഫോൺ പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അഭിപ്രായപ്പെട്ടു. ഹർജി തിങ്കളാഴ്ച ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നതാണ്.
Discussion about this post