ന്യൂഡൽഹി: രാജ്യത്ത് ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസിൽ മലയാളി ഭീകരൻ തടിയന്റവിട നസീർ അടക്കമുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഇവരിൽ രണ്ട് പേർ ഒളിവിലാണ്.
തടിയന്റവിട നസീറിന് പുറമേ ഭീകരരായ സൈദ് സുഹൈൽ ഖാൻ, മുഹമ്മദ് ഉമർ, സഹിദ് തബ്രേസ്, സയ്യിദ് മുദസിൽ പാഷ, മുഹമ്മദ് ഫൈസൽ റബ്ബാനി എന്നിവരാണ് കേസിലെ പ്രതികൾ. ജുനൈദ് അഹമ്മദ് എന്ന ജെഡി, സൽമാൻ ഖാൻ എന്നിവരാണ് ഒളിവിലുള്ളത്. ഇവർ വിദേശത്തേക്ക് കടന്നുവെന്നാണ് എൻഐഎയുടെ സംശയം. ഇവർക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും, യുഎപിഎ, ആയുധം കൈവശം വയ്ക്കൽ എന്നീ നിയമങ്ങൾ പ്രകാരവുമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
2023 ലായിരുന്നു ബംഗളൂരുവിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ പ്രതികളെ എൻഐഎ അറസ്റ്റ് ചെയ്തത്. വൻ ആയുധ ശേഖരവുമായി എത്തിയ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിൽ തടിയന്റവിട നസീറിന്റെ പങ്ക് വ്യക്തമായത്.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് മറ്റ് ഏഴ് പ്രതികളും ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ എത്തിയിരുന്നു. ഇവിടെവച്ചാണ് തടിയന്റവിട നസീറുമായി അടുപ്പത്തിലാകുന്നത്. ഇയാളുടെ നിർദ്ദേശ പ്രകാരം ആയിരുന്നു ഏഴംഗ സംഘം ചാവേർ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് നഗരത്തിൽ എത്തുകയായിരുന്നു. അപ്പോഴാണ് പോലീസിന്റെ പിടിയിൽ ആയത്.
ഇവരുടെ കയ്യിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും ഗ്രനേഡുകളും വാക്കി ടോക്കികളും പിടിച്ചെടുത്തിരുന്നു. ഒക്ടോബറിൽ ആയിരുന്നു കേസ് എൻഐഎ കൈമാറിയത്.
Discussion about this post