പാലക്കാട്: ഭൂപണയ ബാങ്കിൽ നിന്നും ജപ്തിഭീഷണി നേരിടുന്ന സഹോദരങ്ങൾക്ക് സഹായഹസ്തവുമായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ബാങ്കിലുണ്ടായിരുന്ന കടം വീട്ടും. കോങ്ങാട് സ്വദേശികളായ സൂര്യ കൃഷ്ണയും ആര്യ കൃഷ്ണയുമാണ് ജ്പ്തി ഭീഷണിയെ തുടർന്ന് വീട് വിട്ട് ഇറങ്ങേണ്ടിവരുമോയെന്ന ഭയത്തിൽ കഴിഞ്ഞിരുന്നത്.
2018 ൽ ഇരുവരും താമസിക്കുന്ന വീട് നിർമ്മിക്കുന്നതിന് വേണ്ടിയാണ് പിതാവ് കൃഷ്ണൻകുട്ടി ഭൂപണയ ബാങ്കിൽ നിന്നും വായ്പ എടുത്തത്. രണ്ട് ലക്ഷം രൂപയായിരുന്നു വായ്പ. എന്നാൽ വീട് പണി പൂർത്തിയാകും മുൻപേ കൃഷ്ണൻകുട്ടി അർബുദം ബാധിച്ച് മരിക്കുകയായിരുന്നു.
ഇതിന് ശേഷം അമ്മ ഹോട്ടൽ ജോലിയ്ക്ക് പോയിട്ടായിരുന്നു ഇരുവരെയും നോക്കിയിരുന്നത്. എന്നാൽ മൂന്ന് വർഷം മുൻപ് അമ്മയും മരിച്ചു. ഇതോടെ അനാഥരായ ഇവരുടെ ചുമലിലായി ബാങ്ക് വായ്പയുടെ തിരിച്ചടവ്.
ഇരുവരും പ്ലസ്ടു വിദ്യാർത്ഥികളാണ്. നിലവിൽ കൂലിപ്പണി ചെയ്ത് ജീവിക്കുന്ന അയൽവാസികളുടെ സംരക്ഷണയിലാണ് കുട്ടികൾ ഉള്ളത്. ഇതിനിടെയാണ് വീട് ജപ്തിചെയ്യുമെന്ന് അറിയിച്ചുകൊണ്ടുള്ള ബാങ്ക് നോട്ടീസ്.
പലിശയടക്കം നാല് ലക്ഷം രൂപ അടയ്ക്കണമെന്നാണ് നോട്ടീസിൽ ഉള്ളത്. ഇതോടെ പ്രതിസന്ധിയിലായ കുട്ടികളുടെ വാർത്ത മാദ്ധ്യമങ്ങളിൽ വരികയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുട്ടികളുടെ കടം വീട്ടാമെന്ന് അറിയിച്ച് സുരേഷ് ഗോപി രംഗത്ത് എത്തിയത്.
Discussion about this post