മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കേരള സർക്കാരിനെതിരെ കടുത്ത വിമർശനവുമായി തമിഴ്‌നാട്ടിലെ പുതിയ ടിവികെ (തമിഴക വെട്രി കഴകം) സർക്കാർ. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അത്തരം ശ്രമങ്ങളെ ശക്തമായി തടയുമെന്നും തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് നിയമപരമായി ഉയർത്താൻ ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സർക്കാർ പ്രഖ്യാപിച്ചു. തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ അവതരിപ്പിച്ച സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് കേരളത്തെ നേരിട്ട് ബാധിക്കുന്ന ഈ നിർണായക പ്രസ്താവനയുള്ളത്.
നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണ് ചെന്നൈയിൽ ആരംഭിച്ചത്. മുൻകാല കീഴ്‌വഴക്കങ്ങളും ജനാധിപത്യ മര്യാദകളും പൂർണ്ണമായി പിന്തുടർന്നാണ് പുതിയ സർക്കാർ സഭാ നടപടികൾക്ക് തുടക്കം കുറിച്ചത്. സഭ സമ്മേളിച്ചയുടൻ തമിഴ്‌നാടിന്റെ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആണ് ആദ്യം ആലപിച്ചത്. ഇതിന് പിന്നാലെ ദേശീയഗാനവും സഭയിൽ ആലപിച്ചു. എന്നാൽ നയപ്രഖ്യാപനത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചില്ലെന്നത് ശ്രദ്ധേയമായി.
കേരളവും തമിഴ്‌നാടും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന മുല്ലപ്പെരിയാർ ജലതർക്കത്തിൽ, മുൻ സർക്കാരുകളുടെ അതേ തീവ്രമായ തമിഴ്‌നാട് അനുകൂല നിലപാട് തന്നെയാണ് വിജയ് സർക്കാരും സ്വീകരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നയപ്രഖ്യാപനം. പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ദീർഘകാലത്തെ ആവശ്യത്തിന്മേൽ ടിവികെ സർക്കാർ തുടക്കത്തിലേ കരിനിഴൽ വീഴ്ത്തിയതോടെ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വരും ദിവസങ്ങളിൽ കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്.












