ഡ്രൈവിങ് ലൈസൻസിൽ പേരിനൊപ്പം ‘എം.എൽ.എ’ എന്ന വിശേഷണം അനധികൃതമായി കൂട്ടിച്ചേർത്ത വിവാദത്തിൽ മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ കൂടുതൽ പ്രതിസന്ധിയിലേക്ക്. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ താൻ അറിയാതെ ചേർത്തതാണെന്ന അദ്ദേഹത്തിന്റെ വാദം പൂർണ്ണമായും തള്ളുന്ന രേഖകളാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ ‘സാരഥി’ സോഫ്റ്റ്‌വേറിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. 2023 ജൂലായിൽ ലൈസൻസ് പുതുക്കിയപ്പോഴും, പിന്നീട് 2024 നവംബറിൽ ഗതാഗതമന്ത്രിയെന്ന നിലയിൽ മേൽവിലാസം മാറ്റിയപ്പോഴും പേരിനൊപ്പം ‘എം.എൽ.എ’ എന്ന് കൂട്ടിച്ചേർത്ത് അപേക്ഷ നൽകിയത് ഗണേഷ്‌കുമാർ തന്നെയാണ് എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
ഇതിലെ വിശദാംശങ്ങൾ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പുവരുത്തി അദ്ദേഹം ഒപ്പിട്ട സത്യവാങ്മൂലവും ഓൺലൈൻ സംവിധാനത്തിൽ ലഭ്യമാണ്. ഔദ്യോഗിക തിരിച്ചറിയൽ കാർഡുകളിൽ ഉള്ളതുപോലെ മാത്രമേ ലൈസൻസിലും പേര് നൽകാവൂ എന്ന കർശന നിയമം നിലനിൽക്കെയാണ് മുൻ ഗതാഗതമന്ത്രി തന്നെ ഇത് പരസ്യമായി ലംഘിച്ചത്. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, തനിക്ക് ഇതിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥരുടെ പിഴവാണെന്നുമായിരുന്നു ഗണേഷ് കുമാർ കൈമലർത്തിയത്. എന്നാൽ സാരഥി സോഫ്റ്റ്‌വേറിലെ ഡിജിറ്റൽ തെളിവുകൾ പുറത്തുവന്നതോടെ ഈ ന്യായീകരണങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്.
അതേസമയം ഈ വിഷയത്തിൽ മറ്റൊരു രസകരമായ പ്രതിസന്ധിയും മോട്ടോർ വാഹന വകുപ്പിന് മുന്നിലുണ്ട്. ലൈസൻസിൽ ക്രമക്കേട് കണ്ടെത്തിയാൽ അപേക്ഷകന് നോട്ടീസ് അയച്ച് വിശദീകരണം തേടണമെന്നാണ് നിയമം. തിരുവനന്തപുരം ആർ.ടി. ഓഫീസിലാണ് ഗണേഷ്‌കുമാറിന്റെ ലൈസൻസ് രേഖകളുള്ളത്. എന്നാൽ, തിരുവനന്തപുരം നഗരത്തിൽ സ്വന്തമായി വീടുണ്ടായിട്ടും സെക്രട്ടേറിയറ്റിലെ ഗതാഗതമന്ത്രിയുടെ ഔദ്യോഗിക വിലാസമാണ് ഗണേഷ് കുമാർ ലൈസൻസിനായി നൽകിയിരിക്കുന്നത്. സ്ഥിരതാമസക്കാർക്ക് താൽക്കാലിക വിലാസം കൂട്ടിച്ചേർക്കാൻ അനുവാദമില്ലെന്ന ചട്ടവും ഇവിടെ ലംഘിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ഈ വിലാസത്തിലേക്ക് ആർ.ടി.ഒ വിശദീകരണക്കത്ത് അയച്ചാൽ അത് ചെന്നുകിട്ടുക ഇപ്പോഴത്തെ ഗതാഗതമന്ത്രി സി.പി. ജോണിനായിരിക്കും!










