ശ്രീലങ്ക എ ടീമിനെതിരെയുള്ള മത്സരത്തിന് പിന്നാലെ മൈതാനത്ത് വെച്ച് ലങ്കൻ കളിക്കാരുമായി കടുത്ത വാഗ്വാദത്തിലും തള്ളിക്കയറ്റത്തിലും ഏർപ്പെട്ട ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ മുൻ ഇന്ത്യൻ ബാറ്റർ സഞ്ജയ് മഞ്ജരേക്കർ രംഗത്ത്. കളിക്കളത്തിൽ എന്ത് പ്രകോപനമുണ്ടായാലും ശാരീരികമായി ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും, സൂര്യവംശിയെ ഒരു പാഠം പഠിപ്പിക്കാൻ അടുത്ത മത്സരത്തിൽ നിന്ന് പുറത്തിരുത്തണമായിരുന്നു എന്നുമാണ് മഞ്ജരേക്കർ വ്യക്തമാക്കിയത്.
മുക്കോണ എ പരമ്പരയിൽ ഇന്ത്യ എ ടീമും ശ്രീലങ്ക എ ടീമും തമ്മിൽ നടന്ന നാലാം മത്സരത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ശ്രീലങ്ക എ ടീം വിജയിച്ചതിന് പിന്നാലെ, 15-കാരനായ സൂര്യവംശി ലങ്കൻ ക്യാമ്പിലേക്ക് പാഞ്ഞടുക്കുകയും വിഷെൻ ഹലംബാഗെയെ തള്ളിമാറ്റുകയും ചെയ്തു. എന്നാൽ ഈ സംഭവത്തിന് പിന്നിൽ ലങ്കൻ താരം ഹലംബാഗെയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത സ്ലെഡ്ജിങ് (ആയിരുന്നു എന്ന് പിന്നീട് വ്യക്തമായി. ടൂർണമെന്റിന്റെ തുടക്കം മുതൽ ഹലംബാഗെ സൂര്യവംശിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുണ്ടായിരുന്നു. ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ബസ്സിന്റെ റിപ്പോർട്ട് പ്രകാരം, “വീട്ടിൽ പോകൂ, ഇത് ഐപിഎൽ അല്ല” എന്ന് പറഞ്ഞാണ് ലങ്കൻ താരം സൂര്യവംശിയെ പ്രകോപിപ്പിച്ചത്. മത്സരശേഷം ഹലംബാഗെ സൂര്യവംശിക്കും സൂര്യൻഷ് ഷെഡ്ഗെയ്ക്കും നേരെ ആക്രോശിച്ചുകൊണ്ട് അടുത്തേക്ക് വന്നപ്പോഴാണ് യുവ ഇടംകയ്യൻ ബാറ്റർ നിയന്ത്രണം വിട്ട് പ്രതികരിച്ചതും, ഒടുവിൽ നിരോഷൻ ഡിക്‌വെല്ല ഇടപെട്ട് രംഗം ശാന്തമാക്കിയതും.
സഞ്ജയ് മഞ്ജരേക്കറുടെ വാക്കുകൾ: “ഞാനാണ് നിലവിലെ ഇന്ത്യ എ ടീമിന്റെ കോച്ചോ മാനേജറോ എങ്കിൽ, അഫ്ഗാനിസ്ഥാനെതിരെയുള്ള അടുത്ത മത്സരത്തിൽ ഞാൻ വൈഭവ് സൂര്യവംശിയെ ടീമിൽ നിന്ന് പുറത്താക്കുമായിരുന്നു. കളിക്കളത്തിൽ ശാരീരികമായി ആരെയും നേരിടുന്നത് ശരിയല്ലെന്ന് അവനെ ബോധ്യപ്പെടുത്താൻ അത് ഉപകരിക്കുമായിരുന്നു. എതിർഭാഗത്തുനിന്ന് എന്ത് പ്രകോപനമുണ്ടായാലും അതിരുകൾ ലംഘിക്കാൻ പാടില്ല.”
ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിനായി 16 മത്സരങ്ങളിൽ നിന്ന് 237.31 സ്ട്രൈക്ക് റേറ്റിൽ 776 റൺസ് അടിച്ചുകൂട്ടിയ സൂര്യവംശി നിരവധി അവാർഡുകൾ സ്വന്തമാക്കിയിരുന്നു. ഈ തകർപ്പൻ പ്രകടനത്തിന് പിന്നാലെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ സീനിയർ ടീമിൽ താരം ഇടംപിടിക്കുകയും ചെയ്തു. ഇതിലൂടെ സച്ചിൻ ടെണ്ടുൽക്കറുടെ 36 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തുകൊണ്ട് ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന ബഹുമതിയും ഈ 15-കാരൻ സ്വന്തമാക്കി.
എന്നാൽ നിലവിലെ ത്രിരാഷ്ട്ര പരമ്പരയിൽ താരത്തിന് ആ ഫോം തുടരാനായിട്ടില്ല. ടൂർണമെന്റിലെ നാല് മത്സരങ്ങളിൽ നിന്ന് യഥാക്രമം 14, 44, 21, 38 എന്നിങ്ങനെയാണ് സൂര്യവംശിയുടെ സ്കോറുകൾ. ഒരു അർദ്ധസെഞ്ച്വറി പോലും നേടാനാകാതെ താരം കടുത്ത ഫോമില്ലായ്മയിലൂടെയാണ് കടന്നുപോകുന്നത്. അഫ്ഗാനിസ്ഥാൻ എ ടീമിനെതിരെയുള്ള മത്സരത്തിൽ രണ്ട് തവണ ഭാഗ്യം കൊണ്ട് ക്യാച്ചുകളിൽ നിന്ന് രക്ഷപെട്ടിട്ടും (ഒരു തവണ റീപ്ലേയിൽ നോട്ടൗട്ടാകുകയും തൊട്ടുപിന്നാലെ ക്യാച്ച് ഡ്രോപ്പാകുകയും ചെയ്തു) വെറും 38 റൺസ് മാത്രമെടുത്ത് താരം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു












