ബംഗളൂരു : ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ 25 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് കർണാടക താരം. അണ്ടർ 19 കൂച്ച് ബെഹാർ ട്രോഫി ഫൈനലിൽ ആണ് കർണാടകയുടെ പ്രഖർ ചതുർവേദി ചരിത്രം കുറിച്ചത്. ഫൈനലിൽ മുംബയ്ക്കെതിരായുള്ള മത്സരത്തിൽ 636 പന്തിൽ പുറത്താകാതെ 404 റൺസ് നേടി കൊണ്ടാണ് പ്രഖർ ചതുർവേദി യുവരാജ് സിംഗിന്റെ റെക്കോർഡ് തകർത്തത്.
1999 ൽ അണ്ടർ 19 കൂച്ച് ബെഹാർ ട്രോഫി മത്സരത്തിൽ യുവരാജ് സിംഗ് കുറിച്ച റെക്കോർഡ് ആണ് പ്രഖർ ചതുർവേദി ഭേദിച്ചത്. അന്ന് ബീഹാറിനെതിരായ മത്സരത്തിൽ പഞ്ചാബിന് വേണ്ടി കളിച്ച യുവരാജ് സിംഗ് 358 റൺസ് ആയിരുന്നു നേടിയിരുന്നത്.
അണ്ടർ 19 ഇന്ത്യൻ ആഭ്യന്തര മത്സരത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ 451 റൺസാണ്. മഹാരാഷ്ട്ര താരമായ വിജയ് സോളാണ് ഈ നേട്ടത്തിന്റെ ഉടമ. 2011-12 ൽ നടന്ന അണ്ടർ 19 വിഭാഗം മത്സരത്തിൽ അസമിനെതിരായ കളിയിലാണ് വിജയ് സോൾ പുറത്താകാതെ 451 റൺസ് നേടിയത്.
Discussion about this post