ഭോപ്പാൽ: കുനോ ദേശീയ ഉദ്യാനത്തിലെ മറ്റൊരു ചീറ്റ കൂടി ചത്തു. നമീബിയയിൽ നിന്നും എത്തിച്ച ശൗര്യയാണ് ചത്തത്. ഇതോടെ കഴിഞ്ഞ വർഷം മാർച്ച് മുതൽ ചത്ത ചീറ്റകളുടെ എണ്ണം ഏഴായി. ഇവയ്ക്ക് പുറമേ മൂന്ന് ചീറ്റക്കുഞ്ഞുങ്ങളും ചത്തിരുന്നു.
രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ചീറ്റയെ പാർക്കിനുള്ളിൽ അവശനിലയിൽ ചുറ്റിത്തിരിയുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ചീറ്റയ്ക്ക് അടിയന്തിരമായി വൈദ്യസഹായം നൽകുകയായിരുന്നു. എന്നാൽ ചികിത്സയോട് ചീറ്റ പ്രതികരിച്ചില്ല. ഇതിനിടെ ശൗര്യയ്ക്ക് ജീവൻ നഷ്ടമാകുകയായിരുന്നു. ചീറ്റ ചാകാൻ ഉണ്ടായ കാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
2022 സെപ്തംബറിലും, കഴിഞ്ഞ വർഷം ഫെബ്രുവരിയിലുമാണ് പ്രൊജക്ട് ചീറ്റ പദ്ധതിയുടെ ഭാഗമായി ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്. നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നായി 20 ചീറ്റകളെയാണ് രാജ്യത്തേക്ക് കൊണ്ടുവന്നത്. ഇവരെ ആദ്യം പാർക്കിൽ തന്നെ നിരീക്ഷണത്തിൽ സൂക്ഷിച്ച ശേഷം വനത്തിലേക്ക് തുറന്നുവിടുകയായിരുന്നു.
Discussion about this post