എറണാകുളം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ കൊച്ചി നഗരത്തിൽ ആവേശം അലതല്ലി. റോഡിന്റെ ഇരുവശങ്ങളിലും ആയി വലിയ ജനക്കൂട്ടം ആയിരുന്നു മോദിയെ സ്വാഗതം ചെയ്യാനായി ഉണ്ടായിരുന്നത്. പുഷ്പവൃഷ്ടി നടത്തിയും ജയ് വിളിച്ചും ജനക്കൂട്ടം മോദിയെ വരവേറ്റു.
മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരം ആയിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ നടന്നത്. തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനോടൊപ്പം ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് സഞ്ചരിച്ചത്. റോഡ് ഷോയുടെ സമയം പ്രതീക്ഷിച്ചതിലും വൈകിയിട്ടും വലിയ ജനക്കൂട്ടം ആയിരുന്നു മോദിയെ വരവേൽക്കാൻ ആയി കൊച്ചിയിലെ വീടുകളിൽ ഉണ്ടായിരുന്നത്.
രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തിയിരിക്കുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്നാണ് സ്വീകരിച്ചത്. ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുകയും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്യും. തുടർന്ന് 10 മണിയോടുകൂടി പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തും. ഉച്ചയ്ക്കുശേഷം കൊച്ചിയിൽ ഔദ്യോഗിക പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കുന്നതാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് 12ന് വെല്ലിങ്ടൺ ഐലൻഡിൽ നടക്കുന്ന കൊച്ചിൻ ഷിപ്പിയാർഡിന്റെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും ഡ്രൈ ഡോക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈപ്പിൻ പുതുവൈപ്പിൽ നടക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനലിന്റെ ഉദ്ഘാടനവും മോദി നിർവഹിക്കുന്നതാണ്.
Discussion about this post