പറ്റ്‌ന: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുടെ ക്ഷണം നിരസിച്ച് ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. ക്ഷണം നൽകാൻ എത്തിയ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളിൽ നിന്നും ക്ഷണക്കത്ത് വാങ്ങാൻ അദ്ദേഹം വിസമ്മതിച്ചുവെന്നാണ് സൂചന. സംഭവത്തിൽ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനം ആണ് ഉയരുന്നത്.
ഇൻഡി സഖ്യത്തിന്റെ ഭാഗമാണ് ആർജെഡി. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കില്ലെന്ന് ഇൻഡി സഖ്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ലാലു പ്രസാദ് യാദവ് ക്ഷണം നിരസിച്ചത് എന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലാലു പ്രസാദ് യാദവ് ക്ഷണം നിരസിച്ചത്.
പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ക്ഷേത്രത്തിലെത്തി ദർശനം നടത്തുമെന്നായിരുന്നു ശരദ് യാദവിന്റെ പ്രതികരണം. ഇക്കാര്യം വ്യക്തമാക്കി രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്ക്ക് ശരദ് യാദവ് കത്ത് നൽകുകയും ചെയ്തു. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുന്നില്ല. പരിപാടിയ്ക്ക് ശേഷം സമയംപോലെ ഒരു ദിവസം ക്ഷേത്രത്തിൽ ദർശനത്തിനായി എത്തും എന്നുമായിരുന്നു ശരദ് യാദവ് കത്തിൽ പറഞ്ഞത്.
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരും പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രാണപ്രതിഷ്ഠാ ദിനത്തിൽ മമതാ ബാനർജിയുടെ നേതൃത്വത്തിൽ ബംഗാളിൽ സർവ്വമത റാലിയും സംഘടിപ്പിക്കും.
Discussion about this post