കോട്ടയം : കോട്ടയം കിടങ്ങൂരിൽ വൈദ്യുതി ടവറിന് മുകളിൽ കയറി നിന്ന് യുവാവിന്റെ ആത്മഹത്യ ഭീഷണി. തനിക്ക് സ്വന്തമായി വീടില്ലെന്നും ധാരാളം കുടുംബ പ്രശ്നങ്ങൾ ഉണ്ടെന്നുമാണ് യുവാവ് ആത്മഹത്യ ചെയ്യാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയോ സുരേഷ് ഗോപിയോ എത്തിയാൽ താഴെ ഇറങ്ങാമെന്നും ഇയാൾ വ്യക്തമാക്കി.
ഈരാറ്റുപേട്ട സ്വദേശിയായ പ്രദീപ് ആണ് കിടങ്ങൂരിലെ വൈദ്യുതി ടവറിന് മുകളിൽ കയറിയിരുന്നു ആത്മഹത്യ ഭീഷണി ഉയർത്തിയത്. സംഭവത്തെത്തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ടും മറ്റു ജനപ്രതിനിധികളും നാട്ടുകാരും എല്ലാം സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവർ താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രിയോ സുരേഷ് ഗോപിയോ എത്തിയാൽ മാത്രമേ ഇറങ്ങൂ എന്നാണ് ഇയാൾ അറിയിച്ചത്.
വ്യാഴാഴ്ച രാവിലെ ആയിരുന്നു കിടങ്ങൂരിൽ ഈ സംഭവമുണ്ടായത്. യുവാവ് വൈദ്യുതി ടവറിന്റെ മുകളിൽ കയറിയിരിക്കുന്നത് അറിയിച്ചതിനെത്തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ആരെങ്കിലും മുകളിലേക്ക് കയറി വരാൻ ശ്രമിച്ചാൽ താഴേക്ക് ചാടും എന്നായിരുന്നു ഇയാളുടെ ഭീഷണി. ഒടുവിൽ വീട് വെച്ച് നൽകാമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഉറപ്പു നൽകി കൊണ്ടാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാൻ കഴിഞ്ഞത്. താഴെയിറങ്ങിയശേഷം പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post