കോഴിക്കോട് : എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്ന് ബിജെപിയുടെ കേരള വിഭാഗം ചുമതലയുള്ള എംപി പ്രകാശ് ജാവദേകർ. എക്സാലോജിക്കിനെ കുറിച്ച് നടക്കുന്നത് സുതാര്യമായ അന്വേഷണമാണെന്നും കുറ്റക്കാർ ആരായലും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളി ആരാണ് എന്ന് നോക്കിയല്ല കേന്ദ്ര അന്വേഷണ ഏജൻസികൾ നടപടിയെടുക്കുന്നത് എന്നും പ്രകാശ് ജാവദേകർ സൂചിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് മത്സരിക്കും എന്നുള്ളത് വെറും ഊഹാപോഹം മാത്രമാണെന്നും പ്രകാശ് ജാവദേകർ വ്യക്തമാക്കി. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. അടുത്ത 100 ദിവസത്തിനകം ബിജെപി നേതാക്കൾ കേരളത്തിലെ എല്ലാ വോട്ടർമാരേയും നേരിട്ട് കാണുമെന്നും ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി കേരളത്തിൽ ചരിത്രം രചിക്കുമെന്നും പ്രകാശ് ജാവദേകർ അഭിപ്രായപ്പെട്ടു.
കേരളത്തിൽ നിന്നും എംഎൽഎമാരോ എംപിമാരോ ഇല്ലാഞ്ഞിട്ടു പോലും മലയാളികൾക്ക് മോദി വലിയ പരിഗണന നൽകുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. മോദിയുടെ നിരവധി ഗ്യാരണ്ടികൾ കേരളത്തിൽ നടപ്പിലാക്കി കഴിഞ്ഞു. കർഷകർക്കും സാധാരണക്കാർക്കും കേന്ദ്രസർക്കാരിൽ നിന്നും നിരവധി സഹായങ്ങൾ ലഭ്യമാക്കി. ഇത്തവണ കേരളത്തിൽ ബിജെപി ലക്ഷ്യം കാണുമെന്നും പ്രകാശ് ജാവദേകർ വ്യക്തമാക്കി.
Discussion about this post