മുംബൈ : കഴിഞ്ഞ ഒരു മാസത്തിലേറെയായി മുംബൈ പോലീസിനെ അലട്ടിയ ചോദ്യം ആയിരുന്നു എന്താണ് L01–501 എന്നുള്ളത്. കാരണം അതിനുത്തരം ലഭിച്ചാൽ മാത്രമേ കൊല്ലപ്പെട്ട ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്താൻ പോലീസിന് കഴിയുമായിരുന്നുള്ളൂ. നവി മുംബൈ പോലീസ് അന്വേഷിക്കാത്ത സ്ഥലങ്ങൾ ഇല്ല. തിരക്കാത്ത ആളുകളുമില്ല. ഒടുവിൽ 35 ദിവസങ്ങൾക്ക് ശേഷം അവർ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തി.
ഡിസംബർ 12 നാണ് മുംബൈ സ്വദേശിയായ വൈഷ്ണവി ബാബർ എന്ന 19 കാരി കൊല്ലപ്പെടുന്നത്. വൈഷ്ണവിയെ കാണാതായി എന്നായിരുന്നു ആദ്യം പോലീസിന് പരാതി ലഭിച്ചിരുന്നത്. എന്നാൽ ഈ പരാതിക്ക് തൊട്ടു പിന്നാലെ വൈഷ്ണവിയുടെ കാമുകനായ വൈഭവ് ബുറുംഗലെ എന്ന 24 കാരനായ യുവാവിനെ ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ പോലീസ് കണ്ടെത്തി. റെയിൽവേ ട്രാക്കിന് സമീപത്തു നിന്നും ലഭിച്ച വൈഭവിന്റെ ഫോണിൽ വൈഷ്ണവിയെ താൻ കൊലപ്പെടുത്തിയതായി അദ്ദേഹം റെക്കോർഡ് ചെയ്തിരുന്നു.
വൈഷ്ണവിയെ കൊലപ്പെടുത്തി എന്നും അവളുടെ മൃതദേഹം L01–501ന് സമീപത്തുണ്ട് എന്നുമായിരുന്നു ഫോണിൽ രേഖപ്പെടുത്തിയിരുന്നത്. ജാതിവ്യത്യാസത്തെ തുടർന്ന് വീട്ടുകാർ പ്രണയത്തെ എതിർത്തതോടെ വൈഷ്ണവി വൈഭവുമായുള്ള പ്രണയത്തിൽ നിന്നും പിന്മാറുകയായിരുന്നു. വൈഷ്ണവി തന്നെ മനപ്പൂർവ്വം ഒഴിവാക്കിയതാണെന്ന് മനസ്സിലാക്കിയ വൈഭവ് സിപ് ടാഗ് കൊണ്ട് കഴുത്ത് ഞെരിച്ച് വൈഷ്ണവിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ചെയ്ത ആളെയും കൊലപാതകത്തിനുള്ള കാരണവും എല്ലാം മനസ്സിലായെങ്കിലും വൈഷ്ണവിയുടെ മൃതദേഹം എവിടെയെന്നത് മാത്രം പോലീസിന് മുൻപിൽ ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു.
എന്താണ് L01–501 എന്ന നമ്പർ സൂചിപ്പിക്കുന്നത് എന്ന് പോലീസ് നിരവധി സ്ഥലങ്ങളിൽ അന്വേഷിച്ചു. വൈഭവും വൈഷ്ണവിയും കൂടി സഞ്ചരിച്ചിരുന്ന പ്രദേശങ്ങളിലെല്ലാം തിരച്ചിൽ നടത്തി. എന്നാൽ എവിടെ നിന്നും ഇത്തരം ഒരു നമ്പർ പോലീസിന് ലഭിച്ചില്ല. ഒടുവിൽ സംഭവം വാർത്തയായതോടെ പോലീസിനെ ഒരു മാസത്തിലേറെയായി കുഴപ്പിച്ച ആ ചോദ്യത്തിന് ഉത്തരം നൽകിയത് വനം വകുപ്പാണ്.
L01–501 എന്നത് വനത്തിലെ ഒരു മരത്തിന്റെ നമ്പർ ആണെന്ന് വനം വകുപ്പ് പോലീസിനെ അറിയിച്ചു. ട്രീ സെൻസസ് പ്രകാരം വനഭൂമിയിലെ ഓരോ വൃക്ഷങ്ങൾക്കും നൽകിയിരിക്കുന്ന നമ്പറുകളിൽ ഒന്നാണ് L01–501. ഒടുവിൽ വനം വകുപ്പിന്റെ സഹായത്തോടെ പോലീസ് വനത്തിലെത്തി L01–501 നമ്പറിലുള്ള മരം കണ്ടുപിടിച്ചു. പരിശോധനയിൽ ആ മരത്തിന് സമീപത്തു നിന്നും വൈഷ്ണവിയുടെ മൃതദേഹവും കണ്ടെത്തി.
Discussion about this post