ചെന്നൈ : വീട്ടുജോലിക്കാരിയായ ദളിത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകൾക്കും എതിരെ കേസെടുത്തു. പല്ലാവരം ഡിഎംകെ എംഎൽഎ ആയ കരുണാനിധിയുടെ മകന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന 18 വയസ്സുകാരിയായ ദളിത് പെൺകുട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
ഡിഎംകെ എംഎൽഎയുടെ കുടുംബത്തിൽ നിന്നുള്ള പീഡനത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പെൺകുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെയും സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെയും പാടുകൾ കണ്ടെത്തിയ ഡോക്ടർമാർ ആണ് പോലീസിനെ വിവരം അറിയിക്കുന്നത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എംഎൽഎ കരുണാനിധിയുടെ മകനും മകൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുന്ന ദളിത് പെൺകുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായത്. നീറ്റ് പരിശീലനത്തിന് പണം കണ്ടെത്താനാണ് ഈ പെൺകുട്ടി കഴിഞ്ഞ ഒരു വർഷമായി കരുണാനിധിയുടെ കുടുംബത്തിൽ വീട്ടുജോലിക്കായി വന്നിരുന്നത്. കരുണാനിധിയുടെ മകനും മരുമകളും നിരന്തരമായി മർദ്ദിക്കുമായിരുന്നു എന്ന് പെൺകുട്ടി വെളിപ്പെടുത്തി. ചെരുപ്പ് കൊണ്ടും ചൂലുകൊണ്ട് എല്ലാം അടിക്കുമായിരുന്നുവെന്നും സിഗരറ്റ് കുത്തി പൊള്ളിക്കുമായിരുന്നു എന്നും പെൺകുട്ടി പോലീസിനും നൽകിയിട്ടുണ്ട്.
പൊങ്കലിന് അവധി ലഭിച്ചപ്പോൾ കല്ലുറുച്ചിയിലെ സ്വന്തം വീട്ടിലേക്ക് വന്ന സമയത്താണ് പെൺകുട്ടി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. പെൺകുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയ ഡോക്ടർമാർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ വലിയ വായിൽ ദളിത് സ്നേഹം പറയുമ്പോഴും ഡിഎംകെയുടെ ദളിതരോടുള്ള ധാർഷ്ട്യത്തെയാണ് സംഭവം കാണിക്കുന്നത് എന്നും കുറ്റവാളികൾക്ക് എതിരെ കർശന നടപടിയെടുക്കണമെന്നും ബിജെപി അധ്യക്ഷൻ അണ്ണാമലൈ ആവശ്യപ്പെട്ടു.
Discussion about this post