ലക്‌നൗ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകിയതിനെ വിമർശിച്ച് സിപിഎം. അവധി നൽകിയ കേന്ദ്രത്തിന്റെ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായി സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അവധി നൽകികൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സിപിഎം പ്രതികരിച്ചു.
കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് പകുതി ദിവസം അവധി നൽകിയ തീരുമാനത്തെ ശക്തമായി അപലപിക്കുന്നു. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ എല്ലാ കേന്ദ്രസർക്കാർ ജീവനക്കാർക്കും അവസരം ഒരുക്കുകയാണ് അവധി നൽകുന്നതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്രത്തിന്റെ തീരുമാനത്തെ പിന്തുടർന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും സർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. തീർത്തും മതപരമായ ഒരു പരിപാടിയ്ക്കായാണ് കേന്ദ്രവും സംസ്ഥാനങ്ങളും ഒപ്പം നിൽക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗസ്ഥരെ അതിന് അനുവദിക്കാം. എന്നാൽ മതപരിപാടിയിൽ എല്ലാവരെയും ഉൾപ്പെടുത്താനായി സർക്കാർ അധികാരം ദുരുപയോഗം ചെയ്യുന്നു. ഇത്തരം നടപടികൾ ഭരണഘടനയ്ക്കും സുപ്രീംകോടതി നിർദ്ദേശങ്ങൾക്കും എതിരാണ്. മതംനോക്കാതെ കേന്ദ്രസർക്കാർ നിലകൊള്ളണമെന്നും സിപിഎം പ്രസ്താവനയിൽ അറിയിച്ചു.
പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഉച്ചയ്ക്ക് രണ്ടരവരെയാണ് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.
Discussion about this post