ന്യൂഡൽഹി : സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു. വടക്കൻ ഡൽഹിയിലാണ് സംഭവം നടന്നത്. ശാസ്ത്രി നഗർ സർക്കാർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് മരണപ്പെട്ടത്.
ജനുവരി 11 ന് ആയിരുന്നു സ്കൂളിലെ സീനിയർ വിദ്യാർത്ഥികൾ ആറാം ക്ലാസുകാരനെ മർദ്ദിച്ചത്. മർദ്ദനത്തിന് കാരണമെന്തായിരുന്നു എന്ന് വ്യക്തമായിട്ടില്ല. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.
വടക്കൻ ഡൽഹി സ്വദേശിയായ രാഹുൽ ശർമ എന്നയാളുടെ മകനാണ് മരണപ്പെട്ടിട്ടുള്ളത്. ജനുവരി 11ന് മകൻ കാലുകൾക്ക് പരിക്കേറ്റ് മുടന്തുന്ന നിലയിലായിരുന്നു സ്കൂളിൽ നിന്നും തിരികെ വന്നതെന്ന് രാഹുൽ ശർമ വ്യക്തമാക്കി . തുടർന്ന് കാരണം തിരക്കിയെങ്കിലും മകൻ പേടി കൊണ്ട് ഒന്നും പറഞ്ഞില്ല. ഉടനെ തന്നെ രോഹിണിയിലെ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു. എന്നാൽ ദിവസങ്ങളുടെ ചികിത്സ കഴിഞ്ഞിട്ടും കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായില്ലെന്നും വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു എന്നുമാണ് രാഹുൽ ശർമ വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കുമെന്ന് വടക്കൻ ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മനോജ് കുമാർ മീണ അറിയിച്ചു.
Discussion about this post