2024-ലെ ഐ.പി.എൽ സീസൺ അരങ്ങേറുമ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൻ്റെ നായകനായ പാറ്റ് കമ്മിൻസ് ഡ്രെസ്സിംഗ് റൂമിൽ ഒരു പ്രസംഗം നടത്തുന്നുണ്ട്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 287 റൺസ് നേടി മത്സരം വിജയിച്ചതിനുശേഷമാണ് കമ്മിൻസ് സംസാരിച്ചത്.
ആ പ്രസംഗത്തിലെ പ്രസക്ത ഭാഗം ഇതായിരുന്നു ”നമുക്കെതിരെ കളിക്കാൻ എല്ലാ ടീമുകളും ഭയപ്പെടുന്നു. ചില ടീമുകൾ ഗ്രൗണ്ടിൽ ഇറങ്ങുന്നതിന് മുമ്പ് തന്നെ നമ്മളോട് പരാജയം സമ്മതിക്കുന്നു…!” അങ്ങേയറ്റം സ്ഫോടനാത്മകമായ ഗെയിമാണ് കമ്മിൻസിനു കീഴിൽ സൺറൈസേഴ്സ് കളിക്കാറുള്ളത്. അവർ ആദ്യം ബാറ്റ് ചെയ്യുന്ന അവസരങ്ങളിലെല്ലാം 300 റൺസ് അടിക്കുമെന്ന് നമുക്ക് തോന്നും! എതിരാളികൾ പടുത്തുയർത്തുന്നത് എത്ര വലിയ സ്കോറായാലും സൺറൈസേഴ്സ് അത് ചേസ് ചെയ്ത് ജയിക്കുമെന്ന് എല്ലാവരും കരുതും! ഈ മാനസിക ആധിപത്യത്തെക്കുറിച്ചാണ് കമ്മിൻസ് പ്രസംഗിച്ചത്.
അങ്ങനെയുള്ള സൺറൈസേഴ്സ് ടീം 2026-ലെ ഐ.പി.എല്ലിൽ നിന്ന് പുറത്തായിരിക്കുന്നു! മദമിളകിയ കൊമ്പൻമാരെപ്പോലെ നിന്നിരുന്ന ട്രാവിസ് ഹെഡിനെയും അഭിഷേക് ശർമ്മയേയും ആൻ റിച്ച് ക്ലാസനെയും ഇഷാൻ കിഷനെയും ഒരു 15 വയസ്സുകാരൻ ഏറെക്കുറേ ഒറ്റയ്ക്ക് തളച്ചിരിക്കുന്നു! ഇടഞ്ഞ ആനയുടെ കണ്ണിൽ തോട്ടി കയറ്റി അങ്കം ജയിച്ച വൈഭവ് സൂര്യവൻഷി. ക്രിക്കറ്റ് ലോകത്ത് പ്രശസ്തമായ ഒരു കഥയുണ്ട്. ഗ്രെഗ് തോമസ് എന്ന ഫാസ്റ്റ് ബോളർ സാക്ഷാൽ വിവിയൻ റിച്ചാർഡ്സിനെതിരെ പന്തെറിയുകയായിരുന്നു. റിച്ചാർഡ്സിനെ പലതവണ ബീറ്റ് ചെയ്തപ്പോൾ തോമസ് മുറുമുറുത്തു- ”ഹേ വിവ്. ക്രിക്കറ്റ് പന്തിന് ചുവപ്പ് നിറമാണ്. അതിന് വൃത്താകൃതിയും അഞ്ച് ഔൺസ് ഭാരവുമുണ്ട്. ഇനി അതൊന്ന് കളിച്ച് കാണിക്കൂ…!”
തോമസ് എറിഞ്ഞ അടുത്ത പന്ത് ഗ്രൗണ്ടിൻ്റെ പുറത്താണ് ചെന്നുപതിച്ചത്! റിച്ചാർഡ്സ് ബോളറോട് പറഞ്ഞു ”ക്രിക്കറ്റ് ബോൾ എങ്ങനെയിരിക്കും എന്ന് നിങ്ങൾക്കറിയാമല്ലോ. ഇനി നിങ്ങൾ ചെന്ന് ബോൾ എവിടെയാണെന്ന് കണ്ടെത്തിക്കോളൂ. കമ്മിൻസും വൈഭവും തമ്മിലുള്ള പോരാട്ടം കണ്ടപ്പോൾ ആ സംഭവമാണ് ഓർമ്മവന്നത്. വൈഭവിനെ കുടുക്കാൻ തൻ്റെ കൈയ്യിൽ പ്ലാൻ എ-യും പ്ലാൻ ബി-യും പ്ലാൻ സി-യും ഉണ്ടെന്ന് കമ്മിൻസ് മത്സരം തുടങ്ങുന്നതിന് മുമ്പ് പറഞ്ഞിരുന്നു. സത്യത്തിൽ കമ്മിൻസ് മൂന്ന് പദ്ധതികൾ പരീക്ഷിച്ചിരുന്നു. വൈഭവിനെതിരെ ഫുൾ ലെങ്ത്ത് ഡെലിവെറിയും ബൗൺസറും സ്ലോബോളും കമ്മിൻസ് ഉപയോഗിച്ചിരുന്നു. ഹാട്രിക് സിക്സറുകൾ പായിച്ചിട്ടാണ് വൈഭവ് ഉത്തരം നൽകിയത്.
അസാധാരണമായ ഒരു ഫീൽഡ് ക്രമീകരണവും നാം കണ്ടു. മിഡ്-ഓഫ് ഫീൽഡർ വളരെ സ്ട്രെയിറ്റ് ആയി വൈഭവിനെ ഉന്നമിട്ട് നിന്നു. അയാളുടെ തലയ്ക്കുമുകളിലൂടെ തന്നെ വൈഭവ് പന്ത് ഗാലറിയിൽ എത്തിച്ചു. വൈഭവ് കമ്മിൻസിനോട് തുറന്നടിക്കുകയായിരുന്നു- ”നിങ്ങൾക്ക് മൂന്ന് പ്ലാനുകൾ അറിയാമല്ലോ. അതെല്ലാം മുള്ളൻപൂരിന് പുറത്തേയ്ക്ക് അടിച്ച് തെറിപ്പിച്ചിട്ടുണ്ട്…!!”
ചേസിങ്ങ് ടീമുകളെ തുണയ്ക്കുന്ന മൈതാനത്താണ് എലിമിനേറ്റർ നടന്നത് എന്നത് ഓർക്കണം. പക്ഷേ വൈഭവ് അതിനെയും മറികടന്നു. ആകെ ഒരു കാര്യത്തിൽ മാത്രമാണ് നിരാശയുള്ളത്. ടി-20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡ് കപ്പിനും ചുണ്ടിനും ഇടയിൽ വെച്ച് വൈഭവിന് നഷ്ടപ്പെട്ടു. മഹാനായ ഡോൺ ബ്രാഡ്മാൻ അവസാനം കളിച്ച ഇന്നിംഗ്സിൽ പൂജ്യത്തിനാണ് പുറത്തായത്. അതുകൊണ്ടാണ് അദ്ദേഹത്തിന് 100 എന്ന മാന്ത്രിക ബാറ്റിങ്ങ് ശരാശരി നഷ്ടപ്പെട്ടത്. അന്ന് ബ്രാഡ്മാനെ പൂജ്യത്തിന് പുറത്താക്കിയ ഇംഗ്ലിഷ് ബോളറായ എറിക് ഹോളിസ് ധരിച്ച ടെസ്റ്റ് ക്യാപ് 2006-ൽ ലേലം ചെയ്യപ്പെട്ടിരുന്നു. പക്ഷേ ആ തൊപ്പി സ്വന്തമാക്കാൻ ഒരാളും മുന്നോട്ടുവന്നില്ല. ബ്രാഡ്മാന് അപൂർണ്ണത സമ്മാനിച്ച ബോളറോടുള്ള നീരസമായിരുന്നു കാരണം എന്ന് അനുമാനിക്കാം.
പ്രഫുൽ ഹിംഗെ എന്ന ബോളറാണ് വൈഭവിന് വേഗമേറിയ സെഞ്ച്വറി നിഷേധിച്ചത്. ടി-20 ക്രിക്കറ്റിലെ ഏറ്റവും ശപിക്കപ്പെട്ട ബോൾ എന്ന അപഖ്യാതി ഹിംഗെയുടെ ഡെലിവെറിയ്ക്ക് വന്നുചേർന്നേക്കാം. ലോകം വൈഭവിനെ അത്രമേൽ സ്നേഹിക്കുന്നു.
എഴുത്ത്: സന്ദീപ് ദാസ്












