ബി.ജെ.പി ഇ.ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്നും, ഇതിനെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. ഇ.ഡിയെയും സി.ബി.ഐയെയും പേടിച്ച് പല കോൺഗ്രസ് നേതാക്കളും ബി.ജെ.പിയിലേക്ക് ചേക്കേറിയെന്ന് അദ്ദേഹം ആരോപിച്ചു. സംഘപരിവാറിന് മുന്നിൽ മുട്ടിലിഴയുന്ന നേതാക്കളായി ഇവർ മാറിയെന്നും, അധികാരത്തിനായി അവർ ബി.ജെ.പി ഓഫീസുകളിൽ കുനിഞ്ഞ ശിരസ്സുമായി എത്തുകയാണെന്നും സ്വരാജ് പറഞ്ഞു.
അവസാന ശ്വാസം വരെ സംഘപരിവാറിനെതിരെ പോരാടുന്ന ഇടതുമുന്നണി നേതാക്കളെ മോദിക്കും ഇഡിക്കും ഭയപ്പെടുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സ്വന്തം മുന്നണിയിലെ നേതാക്കളെ ഇ.ഡി റെയ്ഡ് ചെയ്യുമ്പോൾ മൗനം പാലിക്കുന്ന രാഹുൽ ഗാന്ധി, സംഘപരിവാറിന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുകയാണെന്നും, അതിനുശേഷമാണ് കേസുകൾ മന്ദഗതിയിലായതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശക്തമായ നടപടിയിലേക്ക് കടക്കുകയാണ്. സംസ്ഥാനവ്യാപകമായി നടത്തിയ വൻ റെയ്ഡുകൾക്ക് പിന്നാലെ വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു. കേരളത്തിലും ബംഗളൂരുവിലും ഉള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 12 അക്കൗണ്ടുകളിലായി 8.36 കോടി രൂപയാണ് ഉണ്ടായിരുന്നത്.
ഇ.ഡി പരിശോധനയിൽ പിണറായി വിജയന്റെ വീട്ടിൽ നിന്നും വീണയുടെ പേരിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ ഉൾപ്പെടെ രേഖകൾ പിടിച്ചെടുത്തിരുന്നു. റെയ്ഡിനിടെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കണ്ടെടുത്ത ബാങ്ക് നിക്ഷേപങ്ങളുടെ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഇ.ഡി ഈ നടപടിയിലേക്ക് കടന്നത്. കണ്ണൂരിലെ പിണറായി വിജയന്റെ വീട്, കോഴിക്കോട്ടെ മന്ത്രി മുഹമ്മദ് റിയാസിന്റെ മാതാപിതാക്കളുടെ വീട്, സി.എം.ആർ.എൽ ഓഫീസുകൾ, എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ബംഗളൂരുവിലെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് ഇ.ഡി സംഘം പരിശോധന നടത്തിയത്.








