തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട സുപ്രധാന ആവശ്യങ്ങൾ അടങ്ങിയ നിവേദനം അദ്ദേഹം പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിരോധ ഗവേഷണ കേന്ദ്രങ്ങൾ, കാവേരി തർക്കം, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ മുഖ്യമന്ത്രി ചർച്ച ചെയ്തു. തമിഴ്‌നാട്ടിൽ ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള സെന്റർ ഫോർ എയർ ബോൺ സിസ്റ്റംസ് (CABS), അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് സെന്റർ എന്നിവ സ്ഥാപിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
കർണാടകയുടെ മേക്കേദാട്ടു അണക്കെട്ട് പദ്ധതി കാവേരി നദീജല ട്രൈബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും വിധിക്കെതിരാണെന്നും, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ സമ്മതമില്ലാതെ പദ്ധതിക്ക് അനുമതി നൽകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശ്രീലങ്കൻ നാവികസേന തടവിലാക്കിയ 58 തമിഴ് മത്സ്യത്തൊഴിലാളികളെയും 266 മത്സ്യബന്ധന ബോട്ടുകളും ഉടൻ മോചിപ്പിക്കാൻ ഇടപെടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു
സർക്കാർ ചടങ്ങുകളുടെ തുടക്കത്തിൽ തന്നെ ‘തമിഴ് തായ് വാഴ്ത്ത്’ആലപിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. മെട്രോ റെയിൽ പദ്ധതികൾ (ഹൊസൂർ, കോയമ്പത്തൂർ, മധുര), ദേശീയ പാതകൾ, റെയിൽവേ പദ്ധതികൾ എന്നിവയ്ക്കായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു








