ഹൈദരാബാദ് : കൊവിഡ് മഹാമാരിക്ക് ശേഷം നിർത്തിവെച്ചിരുന്ന ബിസിസിഐയുടെ വാർഷിക അവാർഡുകൾ വീണ്ടും വിതരണം ചെയ്യാൻ തീരുമാനമായി. 2019ന് ശേഷം ആദ്യമായാണ് ബിസിസിഐ വാർഷികാ അവാർഡുകൾ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നൽകാൻ കഴിയാതിരുന്ന അവാർഡുകളും ഈ വർഷത്തെ അവാർഡിനോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
2023ലെ താരമായി ബിസിസിഐ തിരഞ്ഞെടുത്തിരിക്കുന്നത് ശുഭ്മാൻ ഗില്ലിനെ ആണ്. 2019-20 വർഷത്തെ താരം മുഹമ്മദ് ഷമി ആണ്. 2021ലെ താരം രവിചന്ദർ അശ്വിനും 2022ലെ താരം ജസ്പ്രീത് ബുമ്രയും ആണ്. ഹൈദരാബാദിൽ വച്ചാണ് ബിസിസിഐ വാർഷിക അവാർഡുകൾ വിതരണം ചെയ്തത്. ഇന്ത്യൻ ടെസ്റ്റ് ടീമിലെ എല്ലാ താരങ്ങളും കോച്ച് രാഹുൽ ദ്രാവിഡും ചടങ്ങിൽ പങ്കെടുത്തിരുന്നു.
വനിതാ ക്രിക്കറ്റ് താരങ്ങളിൽ ദീപ്തി ശർമ ആണ് 2023ലെ മികച്ച താരം. 2020ലെ താരവും ദീപ്തി ശർമ്മ തന്നെയായിരുന്നു. 2022ലെ മികച്ച താരമായി സ്മൃതി മന്ദാനയെ തിരഞ്ഞെടുത്തു. ബിസിസിഐ നൽകുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ആയ കേണൽ സി എ കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഫാറൂഖ് എൻജിനീയർക്ക് ലഭിച്ചു. 1961 നും 1975 നും ഇടയിൽ ഇന്ത്യക്കായി 46 ടെസ്റ്റുകളും 5 ഏകദിനങ്ങളും കളിച്ചിട്ടുള്ള വ്യക്തിയാണ് ഫാറൂഖ് എൻജിനീയർ. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ മറ്റൊരു താരം രവി ശാസ്ത്രിയാണ്. ഇന്ത്യക്കായി 80 ടെസ്റ്റുകളും 150 ഏകദിനങ്ങളും കളിച്ചിട്ടുള്ള രവി ശാസ്ത്രി കമന്റേറ്റർ, ടീം പരിശീലകൻ, ടീം ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Discussion about this post