ലക്‌നൗ: പൊതുജനങ്ങൾക്കായി തുറന്ന് നൽകിയ ആദ്യ ദിനം തന്നെ അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് രാമഭക്തർ. ഇന്നലെ മൂന്ന് ലക്ഷത്തോളം ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത് എന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിലും ക്ഷേത്രത്തിലേക്ക് വൻ ഭക്തജനപ്രവാഹം ഉണ്ടാകും എന്നാണ് കരുതുന്നത്.
ശൃംഗാർ ആരതിയ്ക്ക് ശേഷം ഇന്നലെ രാവിലെ ഏഴ് മണിയ്ക്കാണ് ക്ഷേത്ര നട തുറന്ന് ഭക്തർക്ക് പ്രവേശനം നൽകാൻ ആരംഭിച്ചത്. ഇതിനായി പുലർച്ചെ മൂന്ന് മണിയോടെ തന്നെ ഭക്തർ രാംപഥിൽ കാത്ത് നിൽക്കാൻ ആരംഭിച്ചിരുന്നു. കൊടുംതണുപ്പിലും രാമനെ ഒരു നോക്ക് കാണാൻ കാത്ത് നിൽക്കുന്നവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വൈകീട്ട് ഏഴര വരെയാണ് ദർശന സമയം. ഇന്നലെ ദർശന സമയം കഴിഞ്ഞും പതിനായിരക്കണക്കിന് പേർ ക്ഷേത്ര കവാടത്തിൽ ഉണ്ടായിരുന്നു. ദർശനം അവസാനിച്ചതോടെ ഇവർ ക്ഷേത്രത്തിൽ തന്നെ തുടർന്നു. വൻ തിരക്കിൽ ഭക്തരുടെ ദർശനം സുഗമാക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥർ.
പ്രദേശവാസികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ളവരാണ് ക്ഷേത്രത്തിൽ എത്തിയത്. ഇവർക്ക് പുറമേ വിദേശരാജ്യങ്ങളിൽ നിന്നുള്ള ഭക്തരും രാംലല്ലയെ ഒരു നോക്ക് കാണാൻ എത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാലായിരത്തോളം പുരോഹിതരും പണ്ഡിതന്മാരും ക്ഷേത്രത്തിൽ എത്തിയിരുന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭക്തജനത്തിരക്ക് നിരീക്ഷിച്ചിരുന്നു. ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററിൽ സഞ്ചരിച്ചാണ് നിരീക്ഷണം നടത്തിയത്.
Discussion about this post