ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നാടെങ്ങും ഉത്സവമായപ്പോൾ അത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്കും പുത്തൻ ഉണർവ്വേകി. രാജ്യമെങ്ങും പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട പരിപാടികൾക്കായി നടത്തിയ കച്ചവടങ്ങളിലൂടെയും ഷോപ്പിംഗുകളിലൂടെയും ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ വരുമാനം ലഭിച്ചതായിട്ടാണ് പ്രാഥമിക നിഗമനം. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) ആണ് കണക്കുകൾ പുറത്തുവിട്ടത്.
യുപിയിൽ മാത്രം 40,000 കോടി രൂപയുടെ കച്ചവടം നടന്നതായിട്ടാണ് നിഗമനം. അയോദ്ധ്യയിലേക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളളവർ കൂടുതലായി എത്തിയ ഡൽഹിയിൽ 25,000 കോടി രൂപയുടെയെങ്കിലും കച്ചവടം നടന്നിട്ടുണ്ട്. ചെറിയ കച്ചവടക്കാരാണ് പരമാവധി നേട്ടമുണ്ടാക്കിയതെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറൽ പ്രവീൺ ഖാണ്ഡേൽവാൾ പറഞ്ഞു.
പ്രാണ പ്രതിഷ്ഠ നാടും നഗരവും ആഘോഷമാക്കുന്നതിന്റെ ഭാഗമായി ‘എല്ലാ നഗരവും അയോദ്ധ്യയാകും എല്ലാ വീടുകളും അയോദ്ധ്യയാകും’ എന്ന ക്യാമ്പെയ്ൻ സംഘടിപ്പിച്ചിരുന്നു. ഇത് വ്യാപാര മേഖലയ്ക്ക് ഏറെ ഗുണകരമായെന്ന് പ്രവീൺ ഖാണ്ഡേൽവാൾ കൂട്ടിച്ചേർത്തു. ജനുവരി ഒന്നിന് ആരംഭിച്ച ക്യാമ്പെയ്ൻ പ്രാണപ്രതിഷ്ഠ നടന്ന 22 വരെ തുടർന്നു. രാജ്യമെങ്ങുമുളള ചെറുതും വലുതുമായ ബിസിനസ് സ്ഥാപനങ്ങളിൽ 15 ലക്ഷത്തോളം പരിപാടികളാണ് ക്യാമ്പെയ്ന്റെ ഭാഗമായി നടന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അലങ്കാര വസ്തുക്കളുടെയും മധുരപലഹാരങ്ങളുടെയും മറ്റ് ആത്മീയ വസ്തുക്കളുടെയും കച്ചവടമാണ് കൂടുതലും നടന്നത്. ശ്രീരാമ പതാകകൾക്കും ബാനറുകൾക്കും ടീ ഷർട്ടുകൾക്കും തൊപ്പികൾക്കും വലിയ ഡിമാന്റ് അനുഭവപ്പെട്ടു. രാമക്ഷേത്രത്തിന്റെ ചിത്രം പ്രിന്റ് ചെയ്ത കുർത്തകൾക്കും ഡിമാന്റ് ഉണ്ടായിരുന്നതായി ഇവർ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ വ്യാപാര സംഘടനകളുടെ റിപ്പോർട്ടുകൾ അനുസരിച്ചാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് കണക്കുകൾ പുറത്തുവിട്ടത്.
Discussion about this post