ലഖ്‌നൗ : 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 25 ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആദ്യ തിരഞ്ഞെടുപ്പ് റാലി ഷെഡ്യൂൾ ചെയ്യുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഉത്തർ പ്രദേശിന്റെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബുലന്ദ് ഷഹർ നഗരത്തിൽ വലിയ ജനപങ്കാളിത്തമാണ് പ്രധാനമന്ത്രിയുടെ റാലിക്ക് പ്രതീക്ഷിക്കപ്പെടുന്നത്.
ജനുവരി 25 ന് മീററ്റ് കമ്മീഷണറേറ്റിലെ ഷൂട്ടിംഗ് റേഞ്ച് ഫീൽഡിൽ ബുലന്ദ്ഷഹറിലെ നവാഡ ഗ്രാമത്തിൽ ഷെഡ്യൂൾ ചെയ്ത പ്രധാനമന്ത്രിയുടെ പൊതുയോഗത്തിൽ അഞ്ച് ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിലവിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 14ൽ എട്ട് സീറ്റുകളും ബിജെപിയുടെ കൈവശമാണ്, 2019ൽ ആറ് മണ്ഡലങ്ങളിൽ പരാജയം നേരിട്ടത് 2024ലെ തെരഞ്ഞെടുപ്പിൽ തിരുത്താമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രിയും ബി ജെ പി യും ഒരുങ്ങുന്നത്
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രതിപക്ഷത്തേക്കാൾ ബിജെപി ഏറെ മുന്നിലാണ്. നവംബർ അവസാനത്തോടെ മോണിംഗ് കൺസൾട്ട് ഗ്ലോബൽ ലീഡർ ട്രാക്കർ നടത്തിയ സർവേയിൽ പങ്കെടുത്ത 78% ഇന്ത്യക്കാരും പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ പ്രകടനത്തെ അംഗീകരിക്കുന്നവരാണ്. ഏറ്റവും അതിശയമുള്ള കാര്യം 2019 ഓഗസ്റ്റ് മുതൽ മോദിയുടെ ജനമനസിലുള്ള സ്വാധീനത്തിൽ ഒരു കുറവും വന്നിട്ടില്ല എന്നതിലാണ്. നരേന്ദ്ര മോദിയുടെ മുൻ ട്രാക്ക് റെക്കോർഡുകൾ എടുക്കുകയാണെങ്കിൽ അതിൽ അസ്വാഭാവികതയുടെ ഒരു കണിക പോലും ഇല്ലെങ്കിലും, ഭാരതത്തിന്റെ ഇത് വരെയുള്ള പ്രധാനമന്ത്രിമാരെ സംബന്ധിച്ച് ഇത്കേട്ട് കേൾവിയില്ലാത്തതാണ്.
മോദിയുടെ ജനപ്രീതി മാറ്റമില്ലാതെ തുടരുന്നുവെന്ന് ആഭ്യന്തര അഭിപ്രായ സർവേകളും സ്ഥിരീകരിക്കുന്നുണ്ട് , ബി ജെ പി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ലോക്‌സഭയിലെ ഭൂരിപക്ഷം സീറ്റുകളും കൈപ്പിടിയിലൊതുക്കുമെന്ന് ദ്വൈവാർഷിക ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ വോട്ടെടുപ്പ് സ്ഥിരതയോടെ വ്യക്തമാക്കുന്നു








