ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാർ തിരികെ ബിജെപിയിൽ. മുൻ മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ബിഎസ് യെദ്യൂരപ്പ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജഗദീഷ് ഷെട്ടാർ വീണ്ടും ബിജെപിയിൽ എത്തിയത്.
കോൺഗ്രസിൽ ചേർന്നത് മുതൽ ഷട്ടാറിന് പാർട്ടിയുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. അർഹിക്കുന്ന അംഗീകാരം കോൺഗ്രസ് നൽകിയില്ലെന്ന വിമർശനവും ഷെട്ടാറിന്റെ അനുയായികളിൽ നിന്നും ഉയർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഷെട്ടാർ ബിജെപി വിട്ടത്. തുടർന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
എന്നാൽ ബിജെപി നേതാക്കൾ അദ്ദേഹത്തോട് തിരികെ വരാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം ബിജെപിയിലേക്ക് വന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തി അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി പ്രവേശനം. ഷെട്ടാറിനെ സ്വീകരിക്കുന്ന ചടങ്ങിൽ മുതിർന്ന ബിജെപി നേതാക്കളും സന്നിഹിതരായിരുന്നു.
യെദ്യൂരപ്പയുൾപ്പെടെയുള്ള നേതാക്കളുടെ ആവശ്യപ്രകാരമാണ് തിരികെ പാർട്ടിയിൽ എത്തിയതെന്ന് ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ഷെട്ടാർ പ്രതികരിച്ചു. പാർട്ടി തനിക്ക് ഒരുപാട് ചുമതലകൾ നൽകിയിരുന്നു. എന്നാൽ പലപ്രശ്‌നങ്ങളെ തുടർന്ന് കോൺഗ്രസിൽ ചേരേണ്ടിവന്നു. കഴിഞ്ഞ ഒൻപത് മാസമായി നിരവധി ചർച്ചകൾ നടന്നു. ഇതിന്റെ ഫലമായിട്ടാണ് പാർട്ടിയിലേക്ക് തിരിച്ചത് എത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post