വാരണാസി: ജ്ഞാൻവാപി തർക്ക പ്രദേശവുമായി ബന്ധപ്പെട്ട നിർണായക വിവരം പുറത്ത്. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഇത് തെളിയിക്കുന്ന നിരവധി ചിത്രങ്ങളും ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിടുന്നുണ്ട്. ഹനുമാൻ, ഗണേശൻ, നന്ദി തുടങ്ങിയ ഹിന്ദു ദൈവങ്ങളുടെ തകർന്ന വിഗ്രഹങ്ങൾ കാണിക്കുന്ന നിരവധി ഫോട്ടോകൾ അടങ്ങുന്ന സർവേ റിപ്പോർട്ടാണ് പുറത്ത് വന്നത്.ശിവലിംഗവും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നുണ്ട്. കളമണ്ണിൽ തീർത്തതാണ് ഗണപതിയുടെ ശിൽപ്പം.
തകർന്ന വിഗ്രഹങ്ങളുടെ സ്ഥാനവും അളവും റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ടെന്ന് ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.ഹിന്ദു ദേവതകളുടെ അവശിഷ്ടങ്ങളും പഴയ ക്ഷേത്രത്തിലെ തൂണുകളുടെ അവശിഷ്ടങ്ങളും മസ്ജിദിന്റെ നിർമ്മാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിനേഴാം നൂറ്റാണ്ടിൽ ഔറംഗസീബ് ക്ഷേത്രം തകർത്താണ് മസ്ജിദ് പണിതതെന്ന് തെളിയിക്കുന്ന പേർഷ്യൻ ഭാഷയിലുള്ള ലിഖിതങ്ങളും കണ്ടെത്തിയെന്നാണ് വിവരം.
ക്ഷേത്രത്തിന്റെ തന്നെ തൂണുകളും മറ്റും ചെറിയ മാറ്റങ്ങൾ വരുത്തി മസ്ജിദിനുവേണ്ടി ഉപയോഗിക്കുകയായിരുന്നെന്നും സർവേയിൽ പറയുന്നുണ്ടെന്ന് അഭിഭാഷകൻ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ഇരുവിഭാഗങ്ങൾക്കും റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ വാരണസി ജില്ലാ കോടതി ഉത്തരവിട്ടത്
നിലവിലുള്ള നിർമിതി മുമ്പുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് നിർമിച്ചത്. തൂണുകൾ ഉൾപ്പെടെ പല ഭാഗങ്ങളും പഴയ ക്ഷേത്രത്തിന്റെ ഭാഗമാണ്. ദേവനാഗിരി, തെലുങ്ക്, കന്നട ലിപികളിലാണ് ശിലാലിഖിതങ്ങൾ കണ്ടെത്തിയത്. പള്ളിയുടെ പടിഞ്ഞാറെ ചുമര് ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമാണെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.
തൂണുകളിലും മറ്റും ഹിന്ദു ക്ഷേത്രങ്ങളുടേതിന് സമാനമായ കൊത്തുപണികളുണ്ടായിരുന്നെന്നും അവ രൂപമാറ്റം വരുത്തിയ ശേഷം പള്ളി നിർമാണത്തിനായി ഉപയോഗിക്കുകയായിരുന്നെന്നും സർവേ പറയുന്നു. മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മതിൽ മുൻപ് നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ ഭാഗമാണ്.ഹിന്ദു ദേവതകളുടെ ശിൽപങ്ങളും കൊത്തുപണികളുമുള്ള വസ്തുക്കൾ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതായും വിവരമുണ്ട്.
Discussion about this post