പറ്റ്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു. എൻഡിഎ സർക്കാർ അധികാരത്തിലേറുന്നതിന്റെ മുന്നോടിയായിട്ടാണ് അദ്ദേഹത്തിന്റെ രാജി. വൈകീട്ടോടെ അദ്ദേഹം വീണ്ടും പുതിയ സർക്കാരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
രാവിലെ രാജ്ഭവനിൽ എത്തിയാണ് നിതീഷ് കുമാർ രാജി കൈമാറിയത്. ഗവർണർ രാജി സ്വീകരിച്ചു. മന്ത്രി വിജയേന്ദ്ര യാദവിനൊപ്പമായിരുന്നു അദ്ദേഹം രാജ്ഭവനിൽ എത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് എൻഡിഎ നിയമസഭാ കക്ഷി യോഗം ചേരും. ഇതിൽ നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുക്കും. വൈകീട്ട് നാല് മണിയോടെയാകും നിതീഷ് കുമാർ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.
രാജിക്കത്ത് കൈമാറിയതിന് പിന്നാലെ നിതീഷ് കുമാറിനെ പ്രധാനമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. 243 അംഗ നിയമസഭയിൽ നിലവിൽ ആർജെഡിയുടെ 79 എംഎൽഎമാരാണ് ഉള്ളത്. ബിജെപിയ്ക്ക് 78 എംഎൽഎമാരുമാണ് ഉള്ളത്. ജെഡിയുവിന് 45 എംഎൽഎമാർ ഉണ്ട്. കോൺഗ്രസിന് 19 എംഎൽഎമാരാണ് ഉള്ളത്
ഇന്ന് ഗവർണറെ കണ്ടതായും രാജിക്കത്ത് കൈമാറിയതായും നിതീഷ് കുമാർ രാജ്ഭവന് പുറത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നിലവിലെ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നും ശരിയല്ലാത്ത കാരണത്താലാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായത്. താൻ എല്ലാവരുമായി ചേർന്നും വിഷയം ചർച്ച ചെയ്തു. എല്ലാവരെയും കേട്ടു. ഇതിന് ശേഷം സർക്കാർ പിരിച്ച് വിടാൻ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് മഹാഘഡ്ബന്ധൻ സഖ്യത്തിനൊപ്പം നീങ്ങാനാണ് സർക്കാർ തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post