ബംഗളൂരു: രംലല്ല വിഗ്രഹ നിർമ്മാണത്തിനായി കൃഷ്ണ ശില ഖനനം ചെയ്ത കരാറുകാരന്റെ പിഴത്തുക അടയ്ക്കാൻ ഒത്തുചേർന്ന് ജനം. കല്ല് അയച്ച കരാറുകാരൻ ശ്രീനിവാസ നടരാജിന് കർണാടക സർക്കാർ വൻതുക പിഴ ചുമത്തുകയും പണം നൽകുന്നതിന് അദ്ദേഹം ഭാര്യയുടെ ആഭരണങ്ങൾ പണയപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു. ഇതറിഞ്ഞ ജനം അദ്ദേഹത്തിന്റെ പിഴത്തുക അടയ്ക്കാനായി പണം പിരിക്കുകയായിരുന്നു.
അയോദ്ധ്യയിൽ രാമലല്ല വിഗ്രഹം നിർമ്മിക്കുന്നതിനുള്ള കല്ല് അയച്ചത് കരാറുകാരൻ ശ്രീനിവാസ് ആണ്. മൈസൂരിലെ മൈൻസ് ആൻഡ് ജിയോളജി വകുപ്പിൽ കയറി ഇറങ്ങിയിട്ടും അദ്ദേഹത്തിന് അതിനുള്ള അനുമതി ലഭിച്ചില്ല. സമയം വൈകുമെന്നായപ്പോൾ കർഷകനായ രാംദാസിന്റെ പറമ്പിൽ നിന്ന് കല്ല് ഖനനം ചെയ്ത് നേരെ അയോദ്ധ്യയിലേക്ക് അയച്ചു.വലിയ കൃഷ്ണ ശില മൂന്നായി മുറിച്ചാണ് അയച്ചത്. ഇതിനിടെ പരിസരവാസികൾ ഇത് ശ്രദ്ധയിൽപ്പെടുകയും മൈൻസ് ആൻഡ് ജിയോളജി വകുപ്പിനെ അറിയിക്കുകയും ചെയ്തു. ഇതിനിടെ മൈസൂരിലെ മൈൻസ് ആൻഡ് ജിയോളജി വകുപ്പ് 80,000 രൂപ പിഴ ചുമത്തുകയായിരുന്നു. 2022 ലാണ് കല്ലുകൾ ഖനനം ചെയ്തത്.
കർണാടകയിലെ മൈസൂരിലെ ഹരോഹള്ളി-ഗുജ്ജെഗൗഡൻപുര ഗ്രാമത്തിൽ നിന്നുള്ള ദളിത് കർഷകനായ രാംദാസിന്റെ ഭൂമിയിൽ നിന്നാണ് കല്ല് ഖനനം ചെയ്ത് ശിൽപ്പിയായ അരുൺ യോഗിരാജിന് അയച്ചത്. പിഴയുടെ ചിലവ് വഹിക്കാൻ ഭാര്യയുടെ ആഭരണങ്ങൾ പണയം വയ്ക്കാൻ നിർബന്ധിതനായി. വാർത്ത പുറത്തുവന്നതോടെ ആളുകൾ ശ്രീനിവാസയ്ക്കൊപ്പം നിൽക്കുകയും കർണാടക ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു.
സംഭവം വിവാദമായതോടെ രാമവിഗ്രഹത്തിന് ഉപയോഗിച്ച കല്ല് ഖനനം ചെയ്തതിന് തനിക്ക് പിഴലഭിച്ചില്ലെന്ന് ശ്രീനിവാസ് വ്യക്തമാക്കി. മറ്റൊരു കേസിൽ അനുമതിയില്ലാതെ ഖനനം നടത്തിയതിന് പിഴ ചുമത്തിയതായി അദ്ദേഹം പറഞ്ഞു. കർണാടക സർക്കാർ ചുമത്തിയ പിഴയുമായി രാമവിഗ്രഹത്തിന് ബന്ധമില്ലെന്ന് ശ്രീനിവാസ് വ്യക്തമാക്കി.
Discussion about this post