തിരുവനന്തപുരം: കടക്കാരനിൽ നിന്നും 1000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ റേഷനിംഗ് ഓഫീസർക്ക് നാല് വർഷം തടവും 25000 രുപ പിഴയും വിധിച്ച് വിജിലൻസ് കോടതി. തിരുവനന്തപുരം സിറ്റി നോർത്ത് റേഷനിംഗ് ഓഫീസർ പ്രസന്ന കുമാറിനാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.
2014ലാണ് കേസിനാസ്പദമായ സംഭവം. പട്ടത്ത് റേഷൻ കട നടത്തുന്ന വ്യക്തിയുടെ പരാതിയിലാണ് പ്രസന്ന കുമാറിനെതിരെ കേസെടുത്തത്. ഇയാൾക്ക് പരുത്തിപ്പാറയിലെ മറ്റൊരു റേഷൻ കടയുടെ അധിക ചുമതല കൂടി നൽകിക്കൊണ്ട് ജില്ലാ സപ്ലൈ ഓഫീസർ 2014 ജൂലൈ 25ന് ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ സമയം റേഷനിംഗ് ഓഫീസറായിരുന്ന പ്രസന്ന കുമാർ പരാതിക്കാരനിൽ നിന്നും റേഷൻ കട നടത്തുന്നതിന് 10000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇക്കാര്യം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു.
പിന്നീട് കടക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 ലെ ഡി.വൈ.എസ്.പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൈയ്യോടെ പിടികൂടി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നൽകി.
Discussion about this post