ചെന്നൈ: നടി തൃഷയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ നടൻ മൻസൂർ അലിഖാന് തിരിച്ചടി. നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നടന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കേസിൽ ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകാൻ നടന് നിർദ്ദേശം നേരത്തെ കോടതി നിർദ്ദേശം നൽകിയത്.
ജസ്റ്റിസുമാരായ ആർ മഹാദേവൻ, മുഹമ്മദ് ഷഫീഫ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് മൻസൂർ അലിഖാന്റെ ഹർജി പരിഗണിച്ചത്. നടിയെ അപകീർത്തിപ്പെടുത്തിയ കേസിൽ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് പിഴയൊടുക്കാൻ ഉത്തരവിട്ടത്. എന്നാൽ ഇത് റദ്ദാക്കണം എന്ന് കാട്ടി നടൻ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. നടന്റെ ഹർജി തള്ളിയ കോടതി, സമയം പാഴാക്കുന്നുവെന്ന് നടനെ ശകാരിക്കുകയും ചെയ്തു.
പിഴയുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ചിനെ തന്നെ വീണ്ടും സമീപിക്കാൻ കോടതി നടന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസ് അടുത്ത മാസം ഏഴിന് ബെഞ്ച് വീണ്ടും പരിഗണിക്കും.
ലിയോ സിനിമയുടെ റിലീസിന് പിന്നാലെ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മൻസൂർ അലിഖാന്റെ സ്ത്രീവിരുദ്ധ പരാമർശം. സിനിമയിൽ തൃഷയുമൊത്ത് ബലാത്സംഗ രംഗങ്ങൾ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത് എന്നും , എന്നാൽ അത് ഉണ്ടാകാത്തതിൽ അതിയായ നിരാശയുണ്ടെന്നുമായിരുന്നു നടൻ പറഞ്ഞത്. ഇതിനെതിരെ തൃഷ തന്നെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ നടൻ മാപ്പ് പറഞ്ഞിരുന്നു.
Discussion about this post