ആലപ്പുഴ: ബിജെപി ഒബിസി സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ വധശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയ മൂന്ന് പേർ അറസ്റ്റിൽ. ആലപ്പുഴ മഞ്ചേരി സ്വദേശികളായ രണ്ട് പേരും തിരുവനന്തപുരം സ്വദേശിയുമാണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു ഇവർ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതും ഭീഷണി മുഴക്കിയതും.
കേസിൽ പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് വധശിക്ഷ വിധിച്ച മാവേലിക്കര അഡീ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിക്കെതിരെയായിരുന്നു ഭീഷണി. ജഡ്ജിയുടെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് പോപ്പുലർഫ്രണ്ട് ഭീകരരുടെ ഫേസ്ബുക്ക് പേജുകളിൽ ഭീഷണികൾ ഉയർന്നത്. ജഡ്ജിയുടെ പദവിയെ പോലും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ഫേസ്ബുക്ക് പേജുകളിലെ പോസ്റ്റുകൾ.
സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള നിരന്തര ഭീഷണിയെത്തുടർന്ന് ജഡ്ജിക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ജഡ്ജിയുടെ ക്വാർട്ടേഴ്സിലുൾപ്പെടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എസ്ഐ ഉൾപ്പെടെ അഞ്ച് പോലീസുകാർക്കാണ് സുരക്ഷാ ചുമതല.
അതേസമയം, രൺജിത്ത് കൊലക്കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ട കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തെളിവ് നശിപ്പിക്കൽ, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
Discussion about this post