വയനാട്: മാനന്തവാടി നഗരത്തിൽ ഇറങ്ങി കാട്ടാന. മാനന്തവാടി പായോട് ആണ് കാട്ടാന ഇറങ്ങിയിരിക്കുന്നത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് പ്രദേശത്ത് ഭീതി പടർത്തുന്നത്. വനപാലകരും പോലീസും സ്ഥലത്തെത്തി.
നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സ്‌കൂളുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആനയെ തിരികെ വനത്തിലേക്ക് കയറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
കർണാടകയിലെ വന മേഖലയിൽ നിന്നാണ് ആനയെത്തിയതെന്നാണ് നിഗമനം. നാഗർഹോള ദേശീയ ഉദ്യാനത്തിൽ ഉള്ള ആനയാണെന്നാണ് വിവരം. ആനയെ മയക്കുവെടി വച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് വന്യമൃഗ പ്രതിരോധ ആക്ഷൻ കമ്മിറ്റി ചെയർമാൻ ടിസി ജോസ് പറഞ്ഞു.
ആനയെ മയക്കുവെടി വച്ച് കാട്ടിലേക്ക് അയക്കുകയാണ് പോംവഴിയെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമായതിനാൽ, മയക്കുവെടി വയ്ക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. മയക്കുവെടി വയ്‌ക്കേണ്ടി വന്നാൽ അനുമതി നൽകാനുള്ള നടപടികൾ തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post