യുഡിഎഫ് സർക്കാർ അധികാരത്തിലേറി മൂന്ന് മാസം പിന്നിട്ടിട്ടും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ അടക്കമുള്ള പ്രധാന നിയമനങ്ങൾ അനിശ്ചിതമായി നീളുന്നതിൽ ഭരണമുന്നണിയിലും കോൺഗ്രസിലും കടുത്ത അമർഷം പുകയുന്നു. മന്ത്രി ബിന്ദു കൃഷ്ണ തന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിർദ്ദേശിച്ച സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി ശരത് ചന്ദ്രന്റെ നിയമനത്തിൽ പോലും ഇതുവരെ മുഖ്യമന്ത്രിയുടെ അനുമതി ലഭ്യമായിട്ടില്ല. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയും പിന്നീട് ഇ-ഓഫീസ് വഴിയും ശരത് ചന്ദ്രനെ നിയമിക്കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തീരുമാനം വൈകുകയായിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലിന്റെ പിഎയായും പേഴ്സണൽ സ്റ്റാഫ് അംഗമായും പ്രവർത്തിച്ച പരിചയമുള്ളയാളാണ് ശരത് ചന്ദ്രൻ. എന്നാൽ ഒരു മന്ത്രിക്ക് സ്വന്തം പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിക്കാൻ പോലും അവകാശമില്ലേ എന്ന ചോദ്യമാണ് ഇതോടെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്. അതേസമയം, ശരത് ചന്ദ്രനെ നിയമിക്കുന്നതിനെതിരെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിന് കത്ത് നൽകിയതോടെ ഈ വിഷയം പാർട്ടിക്കുള്ളിൽ വലിയ ചേരിപ്പോരിനും തർക്കങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്.
സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനത്തിനായി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച ഉന്നതതല സമിതിയും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. ആദ്യ കെപിസിസി യോഗത്തിൽ തന്നെ ഇത്തരമൊരു ഏകോപന സമിതി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കാര്യങ്ങൾ കുരുങ്ങിയതോടെ തുടർനടപടികൾ പൂർണ്ണമായി സ്തംഭിച്ചു. സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ പുതിയ പാർട്ടി അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആ തീരുമാനവും നീണ്ടുപോകുകയാണ്. ഇതോടെ ഭരണവും പാർട്ടിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യമാണുള്ളത്.
നിയമനങ്ങൾ വൈകുന്നതിലും ഭരണപരമായ തീരുമാനങ്ങളിലെ മെല്ലെപ്പോക്കിലും ഘടകകക്ഷികൾക്കിടയിലും കടുത്ത അതൃപ്തി പുകയുകയാണ്. ഘടകകക്ഷികളുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ മാസം 30-ന് യുഡിഎഫ് യോഗം ചേരുകയും പ്രധാന നേതാക്കൾക്ക് ക്യാബിനറ്റ് പദവി നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കാനും ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ വീതംവെയ്ക്കുന്നതിനായി ഉഭയകക്ഷി ചർച്ചകൾ നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനങ്ങളിലൊന്നും ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ‘ടീം യുഡിഎഫ്’ എന്ന ഒറ്റക്കെട്ടായ മുദ്രാവാക്യവുമായി അധികാരത്തിലേറിയ സർക്കാരിൽ ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള പ്രധാന ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും തലപ്പത്ത് ഇപ്പോഴും മുൻ എൽഡിഎഫ് സർക്കാർ നിയമിച്ചവർ തന്നെ തുടരുന്നതിലാണ് മുന്നണിയിലും കോൺഗ്രസ് പ്രവർത്തകർക്കിടയിലും അമർഷം ഇരമ്പുന്നത്.








