ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജിയുമായി ഝാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാൻ കോടതി നിർദ്ദേശിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്താണ് ഹേമന്ത് സോറൻ ഹർജി നൽകിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഈ വേളയിൽ എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാതിരുന്നതെന്ന് അദ്ദേഹം ഹേമന്ത് സോറന്റെ അഭിഭാഷകനോട് ആരാഞ്ഞു. കോടതികൾ എല്ലാവർക്കും വേണ്ടിയാണ്. ഹൈക്കോടതിയാണ് ഭരണഘടനാപരമായ കോടതി. ഇപ്പോൾ ഈ ഹർജി പരിഗണിച്ചാൽ എല്ലാവരുടെയും ഹർജികൾ പരിഗണിക്കേണ്ടതായി വരുമെന്നും കോടതി വ്യക്തമാക്കി. പ്രത്യേക വിവേചനാധികാരം ഉപയോഗിച്ച് കോടതിയ്ക്ക് പരിഗണിക്കാവുന്നതാണ് ഹർജിയെന്ന് ഹേമന്ത് സോറന്റെ അഭിഭാഷകൻ മറുപടി നൽകി.
സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് ഹേമന്ത് സോറൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കും. ഇന്ന് തന്നെ ഹൈക്കോടതിയിൽ ഹർജി നൽകിയേക്കുമെന്നാണ് സൂചന. ബുധനാഴ്ചയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറൻ അറസ്റ്റിലായത്.
Discussion about this post