ന്യൂഡൽഹി: ഡൽഹിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദ് പൊളിച്ച് നീക്കി. ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയാണ് മസ്ജിദ് പൊളിച്ച് മാറ്റിയത്. മസ്ജിദിന് ഏകദേശം 600 വർഷക്കാലത്തെ പഴക്കം കാണുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മെഹ്‌റൗളിയിലെ സഞ്ജയ് വാൻ മേഖലയിൽ സ്ഥിതിചെയ്തിരുന്ന അഖുന്ദി മസ്ജിദ് ആണ് പൊളിച്ച് നീക്കിയത്. അനധികൃത കയ്യേറ്റം ഒഴുപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ഇതിൽ മസ്ജിദ് നിലനിൽക്കുന്നത് കയ്യേറ്റ ഭൂമിയിൽ ആണെന്ന് വ്യക്തമാകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചതോടെ മസ്ജിദ് പൊളിച്ച് നീക്കാൻ ഡെവലപ്‌മെന്റ് അതോറിറ്റി ഉത്തരവിട്ടു. ഇതോടെയാണ് മസ്ജിദ് പൊളിച്ച് നീക്കിയത്.
മസ്ജിദിന് പുറമേ ഇതിനോട് ചേർന്ന് സ്ഥിതി ചെയ്തിരുന്ന ബഹ്‌റുൽ ഉലൂം മദ്രസയും പൊളിച്ച് നീക്കിയിട്ടുണ്ട്. അതേസമയം മസ്ജിദ് പൊളിക്കുന്നതിൽ നാട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത പോലീസ് കാവലിൽ ആയിരുന്നു നടപടികൾ അധികൃതർ പൂർത്തിയാക്കിയത്.










