ബെംഗളൂരു: സനാതന ധർമ്മ പരാമർശവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് ബെംഗളൂരു കോടതിയും. മാർച്ച് നാലിന് നടക്കാനിരിക്കുന്ന വിചാരണയ്ക്ക് നേരിട്ട് ഹാജരാകാൻ ആണ് കോടതി സമൻസ് അയച്ചിട്ടുള്ളത്. ബംഗളൂരു സ്വദേശി പരമേഷ് നൽകിയ പരാതിയിലാണ് ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി മന്ത്രിയെ വിളിപ്പിച്ചത്.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനായ ഉദയനിധി കഴിഞ്ഞ വർഷം സനാതന ധർമ്മത്തെ ഡെങ്കിപ്പനിയോടും മലേറിയയോടും ഉപമിച്ച് വിവാദം സൃഷ്ടിച്ചിരുന്നു. 2023 സെപ്റ്റംബറിൽ നടന്ന ഒരു കോൺഫറൻസിൽ സംസാരിച്ച ഉദയനിധി സ്റ്റാലിൻ, സനാതന ധർമ്മം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നും പറഞ്ഞു.
ഹിന്ദുക്കളുടെ വംശഹത്യക്ക് തന്നെ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ഈ പ്രസ്താവന വിവിധ കോണുകളിൽ നിന്നും രൂക്ഷമായ വിമർശനം നേരിട്ടിരുന്നു. തുടർന്ന് ഇന്ത്യയുടെ പല ഭാഗത്തു നിന്നും ഉദയനിധി മാരനെതിരെ അതാത് കോടതികളിൽ വ്യക്തികൾ കേസ് കൊടുക്കുകയുണ്ടായി. വിവാദത്തെ തുടർന്ന് ഉദയനിധിക്കെതിരെ ചെന്നൈയിൽ തന്നെ കേസുകൾ വരുകയും, പോലീസ് നടപടി എടുക്കാത്തതിനെതിരെ ഹൈ കോടതി തന്നെ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു
Discussion about this post