സിൽച്ചാർ: അനിധികൃതമായി മതപ്രചാരണം നടത്തിയതിനെ തുടർന്ന് അമേരിക്കൻ പൗരന്മാർക്കെതിരെ നടപടി സ്വീകരിച്ച് ആസാം പോലീസ്. ടൂറിസ്റ്റ് വിസയിലെത്തിയ ഇവർ അധികൃതരുടെ അനുവാദം കൂടാതെ നിയമവിരുദ്ധമായി മത പ്രചാരണത്തിൽ ഏർപ്പെട്ടു എന്ന പരാതി ഉയർന്നതിനെ തുടർന്നാണ് അമേരിക്കൻ പൗരന്മാരായ രണ്ടു പേർക്കെതിരെ ആസാം പോലീസ് നടപടിയെടുത്തത്. ജില്ലയിലെ തേസ്പൂർ പ്രദേശത്തെ പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു
“അവർ ടൂറിസ്റ്റ് വിസയിലായിരുന്നു, വ്യവസ്ഥകൾ അനുസരിച്ച് അവർക്ക് മതപരമായ പ്രവർത്തനങ്ങൾ നടത്താനോ മതപരമായ ആശയങ്ങൾ പ്രചരിപ്പിക്കാനോ കഴിയില്ല. അതിനാൽ, ഞങ്ങൾ അവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി 500 ഡോളർ വീതം പിഴ ചുമത്തി. സോനിത്പൂർ പോലീസ് സൂപ്രണ്ട് (എസ്പി) സുശാന്ത ബിശ്വ ശർമ്മ പറഞ്ഞു.
എന്നാൽ ഇവരുടെ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
2022 ഒക്ടോബറിൽ, മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വിസ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഏഴ് ജർമ്മൻ പൗരന്മാരെയും മൂന്ന് സ്വീഡിഷ് പൗരന്മാരെയും അസമിലെ ഗോലാഘട്ടിൽ നിന്നും ദിബ്രുഗഡ് ജില്ലയിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.
വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ പേരിൽ ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുന്നതിൽ നിന്ന് സ്വയം നിയന്ത്രിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കഴിഞ്ഞ വർഷം മതസമൂഹങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
Discussion about this post