തിരുവനന്തപുരം : വൈദ്യുതി ബില്ല് അടക്കാത്തതിനെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ വൈദ്യുത ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. വെള്ളായണി ദേവി ക്ഷേത്രത്തിലെ വൈദ്യുതിയാണ് കെഎസ്ഇബി അധികൃതർ എത്തി വിച്ഛേദിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ക്ഷേത്രമാണിത്.
ഒരുലക്ഷത്തോളം രൂപയാണ് ക്ഷേത്രത്തിന്റെ വൈദ്യുതി ബിൽ കുടിശ്ശിക ആയിട്ടുള്ളത്. തിങ്കളാഴ്ചയായിരുന്നു ബിൽ അടക്കേണ്ട അവസാനദിവസം. ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് ചൊവ്വാഴ്ച രാവിലെ 11:00 മണിയോടെ തന്നെ കെഎസ്ഇബി അധികൃതർ ക്ഷേത്രത്തിൽ എത്തി ഫ്യൂസ് ഊരുകയായിരുന്നു.
ഈ വൈദ്യുതി കുടിശ്ശിക ദേവസ്വം ബോർഡ് അടക്കേണ്ട തുകയല്ല എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ വ്യക്തമാക്കുന്നത്. കാളിയോട് ഉത്സവം നടത്തിയ ഉപദേശക സമിതിയാണ് ഈ പണം അടക്കേണ്ടത് എന്നാണ് ദേവസ്വം ബോർഡ് അറിയിച്ചത്. വൈദ്യുതി മുടങ്ങിയതോടെ ഇരുട്ടിൽ ആയിരിക്കുന്ന അവസ്ഥയിലാണ് ക്ഷേത്രം.
Discussion about this post