ന്യൂഡൽഹി : കേരള സർക്കാർ ഡൽഹിയിൽ നടത്തുന്ന പ്രതിഷേധം വെറും പ്രഹസനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്വന്തം വീഴ്ചകൾ മറയ്ക്കാനാണ് സംസ്ഥാന സർക്കാർ ഡൽഹിയിൽ ഈ രാഷ്ട്രീയ നാടകം നടത്തുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. ഈ പ്രഹസനത്തിനായി പൊതുജനാവിൽ നിന്നുള്ള കോടികളാണ് ചെലവഴിക്കുന്നതെന്നും മുരളീധരൻ വിമർശിച്ചു.
കേരളത്തിലെ മുഖ്യമന്ത്രിയും ഭരണകക്ഷി അംഗങ്ങളും എംഎൽഎമാരും എംപിമാരും പേഴ്സണൽ സ്റ്റാഫും എല്ലാം സമരം എന്ന പേരിൽ ഡൽഹിയിലെത്തുകയാണ്. കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും ഇതിനായി പൊതുജനാവിന് ചെലവ് വരും എന്നും മുരളീധരൻ സൂചിപ്പിച്ചു. ഒരു കള്ളം തന്നെ പലതവണ ആവർത്തിച്ചാൽ സത്യമാകുമെന്ന ഗീബൽസിയൻ തന്ത്രമാണ് ഇടതുപക്ഷം പ്രയോഗിക്കുന്നത് എന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാരിൽ നിന്നും 57,000 കോടി രൂപ കിട്ടാനുണ്ടെന്ന കള്ളക്കണക്കാണ് ഇപ്പോഴും കേരളം ആവർത്തിക്കുന്നതെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. ഈ കള്ളക്കണക്ക് ബജറ്റ് രേഖയിൽ പോലും കേരളം ഉൾപ്പെടുത്തി എന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരത്തിൽ ഒരു കള്ളം ബജറ്റിൽ ഉൾപ്പെടുത്തിയതിലൂടെ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിന്റെ പാവനത്വത്തെ തന്നെ നശിപ്പിച്ചു എന്നും കേന്ദ്രമന്ത്രി വി മുരളീധരൻ വിമർശനമുന്നയിച്ചു.
Discussion about this post