വയനാട് : മാനന്തവാടിയിൽ ഒരാളെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വയ്ക്കുന്ന ദൗത്യം ഞായറാഴ്ചത്തേക്ക് മാറ്റി. രാത്രിയിൽ വെളിച്ചക്കുറവ് ഉള്ളതിനാലാണ് മയക്കുവെടി വെക്കൽ മാറ്റിവെച്ചത്. നിലവിൽ ജനവാസ കേന്ദ്രത്തിൽ നിലയുറപ്പിച്ചിട്ടുള്ള ആനയെ നിരീക്ഷിക്കുന്നത് തുടരുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.
വയനാട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സബ് കളക്ടറുടെ ഓഫീസിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് കൊലയാളി ആനയെ മയക്കുവെടി വയ്ക്കാൻ തീരുമാനമായത്. മയക്കുവെടി വെച്ച ശേഷം ആനയെ മുത്തങ്ങ ക്യാമ്പിലേക്ക് ആയിരിക്കും മാറ്റുക. ആനയെ പിടികൂടുന്നതിനുള്ള ദൗത്യത്തിന് രണ്ടു കുങ്കിയാനകൾ മാനന്തവാടിയിൽ എത്തിച്ചേർന്നിട്ടുണ്ട്. നാളെ മറ്റു രണ്ട് കുങ്കിയാനകളെ കൂടി എത്തിക്കുമെന്നും സൂചനയുണ്ട്.
ശനിയാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ട്രാക്ടർ ഡ്രൈവർ ആയ അജീഷ് (47) കൊല്ലപ്പെട്ടത്. ആനയെ കണ്ട് ഓടിയ അജീഷ് സമീപത്തെ വീട്ടിലേക്ക് ഓടി കയറിയെങ്കിലും ഗേറ്റ് തകർത്തെത്തിയ ആന പിന്തുടർന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കർണാടക വനം വകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചിട്ടുള്ള മോഴയാനയാണ് മാനന്തവാടിയെ ഭീതിയിൽ ആഴ്ത്തുകയും ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്തത്.
Discussion about this post