ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ പാത ശൃംഖല 2024 അവസാനത്തോടെ യുഎസ്എയുടെ റോഡ് ശൃംഖലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അവകാശപ്പെട്ടു. രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് ഒരു ദേശീയ മാദ്ധ്യമ ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് വ്യവസായത്തിൽ മികച്ച മൂലധന നിക്ഷേപവും വികസനവും ആവശ്യമാണെങ്കിൽ രാജ്യത്തിന് ഉയർന്ന തലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കണമെന്നും നിതിൻ ഗഡ്‌കരി വ്യക്തമാക്കി . അടിസ്ഥാന സൗകര്യ വികസനത്തിനാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിർദ്ദിഷ്ട പദ്ധതികൾ എടുത്തുകാണിച്ചുകൊണ്ട്, ഡൽഹിയും ചെന്നൈയും തമ്മിലുള്ള ദൂരം 320 കിലോമീറ്റർ ഗണ്യമായി കുറയ്ക്കാനുള്ള പദ്ധതികളെ കുറിച്ചും ഗഡ്‌കരി പരാമർശിക്കുകയുണ്ടായി. സൂറത്തിൽ നിന്നുള്ള നിർദ്ദിഷ്ട എക്‌സ്പ്രസ് ഹൈവേ നാസിക്, അഹമ്മദ്‌നഗർ, സോളാപൂർ, കുർണൂൽ, തിരുവനന്തപുരം, കൊച്ചി, കന്യാകുമാരി, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ഗതാഗത റൂട്ടുകൾ കാര്യക്ഷമമാക്കുകയും പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും അദ്ദേഹം പറഞ്ഞു
അതേസമയം, ഈ വർഷം ഡിസംബറോടെ ചെന്നൈ-ബെംഗളൂരു ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേ പൂർത്തിയാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും ഇത് ദക്ഷിണേന്ത്യയിലെ രണ്ട് മെട്രോ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.
ഇത്തരത്തിൽ അതിവേഗത്തിൽ പൂർത്തിയാക്കുന്ന ഗതാഗത സൗകര്യങ്ങൾ രാജ്യത്ത് നിക്ഷേപങ്ങൾ വരുന്നതിനും അതിലൂടെ വികസനത്തിനും വലിയ കുതിപ്പാണ് നൽകുന്നത്
Discussion about this post