ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാമക്ഷേത്രത്തിലെത്തി ഭഗവാൻ ശ്രീരാമനെ ദർശിച്ചതിന് ശേഷം തനിക്ക് വിവരണാതീതമായ ശാന്തത അനുഭവപ്പെട്ടതായി കെജ്രിവാൾ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനോടൊപ്പമാണ് അദ്ദേഹം ക്ഷേത്രദർശനം നടത്തിയത്. ഇരുനേതാക്കളുടെയും കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
‘രാം ലല്ലയെ ദർശിച്ചതിന് ശേഷം വിവരണാതീതമായ ശാന്തതയാണ് എനിക്ക് അനുഭവപ്പെടുന്നത്. ലക്ഷക്കണക്കിന് ഭക്തർ ദിവസവും ഇവിടെ ദർശനം നടത്തുന്നു. ഇവരുടെ സ്‌നേഹവും ഭക്തിയും ഹൃദയഹാരിയാണ്. എല്ലാവരുടെയും ക്ഷേമത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു’- കെജ്രിവാൾ പറഞ്ഞു. പ്രാണപ്രതിഷ്ഠക്ക് ശേഷം ക്ഷേത്രദർശനം നടത്തുമെന്ന് പറഞ്ഞാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചത്. കുടുംബത്തോടൊപ്പം അയോദ്ധ്യയിലെത്തണമെന്നാണ് ആഗ്രഹം. മാതാപിതാക്കളും രാമക്ഷേത്രം ദർശിക്കണമെന്ന അതിയായ ആഗ്രഹത്തിലാണ്. അതുകൊണ്ട് പ്രാണപ്രതിഷ്ഠ കളിഞ്ഞ് മറ്റൊരു ദിവസം രാമക്ഷേത്രത്തിലേക്ക് പോകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
രാം ലല്ലയെ ദർശിക്കണമെന്നത് തന്റെ ദീർഘകാല ആഗ്രഹമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി മാൻ പറഞ്ഞു. രാജ്യത്തിന്റെ ക്ഷേമത്തിനായി ഞാൻ പ്രാർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post