ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ നൽകിയ ഹർജിയിൽ നിർദേശവുമായി സുപ്രീം കോടതി. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരളവും തമ്മിൽ ചർച്ച നടത്തണമെന്ന് സുപ്രീം കോടതി നിർദേശം നൽകി. സൗഹാർദപരമായ സമീപനം ഉണ്ടായിക്കൂടെയെന്നും കോടതി ചോദിച്ചു.
ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രവും കേരളവും കോടതിയെ അറിയിച്ചതോടെ സംസ്ഥാന ധനമന്ത്രിയും കേന്ദ്ര ധനകാര്യ സെക്രട്ടറിയും തമ്മിൽ ചർച്ച നടത്താൻ നിർദേശം നൽകി. ചർച്ചകൾക്ക് കോടതി അവസാനം മദ്ധ്യസ്ഥം വഹിച്ചാൽ മതിയെന്നും രണ്ടു മണിക്ക് ഇരുവിഭാഗവും നിലപാടറിയിക്കണമെന്നും സുപ്രീം കോടതി നിർദേശം നൽകി.
ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരാണ് ഹർജി പരിഗണിക്കുന്നത്. അടിയന്തരമായി കടമെടുക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിന് ഇന്ന് തന്നെ തീരുമാനം എടുക്കണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടു. ഫണ്ട് അടിയന്തരമായി ലഭിച്ചില്ലെങ്കിൽ പിഎഫ് വിതരണം ഉൾപ്പെടെ പ്രതിസന്ധിയിലാകുമെന്നും കേരളം കോടതിയിൽ ധരിപ്പിച്ചു.
Discussion about this post