ന്യൂഡൽഹി: കടമെടുപ്പ് പരിധിയെ കുറിച്ചുള്ള തർക്കം പരിഹരിക്കാനുള്ള ചർച്ചയ്ക്ക് തയ്യാറായ കേന്ദ്രത്തെയും കേരളത്തെയും അഭിനന്ദിച്ച് സുപ്രീം കോടതി. സഹകരണ ഫെഡറലിസത്തിന്റെ മകുടോദാഹരണമാണ് ചർച്ചയ്ക്ക് തയ്യാറായ സർക്കാരുകളുടെ നടപടിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചർച്ചയിലെ തീരുമാനം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് അറിയിക്കാൻ ഇരുവിഭാഗങ്ങൾക്കും കോടതി നിർദേശം നൽകി. കേന്ദ്ര കേരള സർക്കാരുകൾ തമ്മിലുള്ള ചർച്ച ഡൽഹിയിൽ നടക്കും.
കടമെടുപ്പ് പരിധിയെ കുറിച്ചുള്ള ചർച്ചകൾ ഇരു സർക്കാരുകളും തമ്മിൽ ചർച്ച ചെയ്തു പരിഹരിക്കണമെന്ന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. സൗഹാർദപരമായ സമീപനം ഉണ്ടായിക്കൂടെയെന്നും കോടതി ചോദിച്ചിരുന്നു. ചർച്ചയ്ക്ക് തയ്യാറാണെന്ന് കേരളം അറിയിച്ചതോടെ സംസ്ഥാന ധനകാര്യ സെക്രട്ടറി കേന്ദ്ര ധനകാര്യ മന്ത്രിയുമായി ചർച്ച നടത്താനും കോടതി നിർദേശിച്ചു.
ഉടൻ തന്നെ ചർച്ചക്ക് തയ്യാറാണെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിന്റെ സംഘം നാളെ ഡൽഹിയിൽ എത്തും. നാളെ തന്നെ ചർച്ച ആരംഭിക്കണമെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് കേസ് പരിഗണിച്ചപ്പോൾ ചർച്ചയ്ക്ക് തയ്യാർ ആണെന്ന് കേന്ദ്രവും സുപ്രീംകോടതിയെ അറിയിച്ചു.
Discussion about this post