ഗുവാഹത്തി: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രയ്ക്ക് പിന്നാലെ അസമിൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഉൾപ്പെടെ പാർട്ടിയുടെ രണ്ട് എംഎൽഎമാർ ബിജെപി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചു.പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റും നോർത്ത് കരിംഗഞ്ചിൽ നിന്നുള്ള എംഎൽഎയുമായ കമലാഖ്യദേ പുർകയസ്ത ഇന്നലെ തന്റെ സ്ഥാനം രാജിവച്ച് ബിജെപി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ മംഗൽദോയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ബസന്ത ദാസും ബിജെപി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചു.
നിലവിലെ സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ഞാൻ കണ്ടിട്ടുണ്ട്, അതുകൊണ്ടാണ് അതിന് എന്റെ പിന്തുണ നൽകാൻ ഞാൻ തീരുമാനിച്ചത്. കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടതിനാൽ പാർട്ടിയിൽ തുടരും. വികസനത്തെ ബാധിക്കാതിരിക്കാൻ മാത്രമാണ് ഈ നീക്കമെന്ന് പുർകയസ്ത പറഞ്ഞു.
എംഎൽഎമാരുടെ തീരുമാനത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ഇത് സംസ്ഥാന സർക്കാരിനെ ശക്തിപ്പെടുത്തുമെന്നും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും പറഞ്ഞു. പാർട്ടി സംസ്ഥാന ഘടകം പ്രസിഡന്റ് ഭൂപൻ കുമാർ ബോറയ്ക്ക് അയച്ച കത്തിൽ പുർക്കയസ്ത തന്റെ സ്ഥാനം രാജിവച്ചതായും എന്നാൽ കോൺഗ്രസിന്റെ പ്രാഥമിക അംഗമായി തുടരുന്നതായും അറിയിച്ചു.
Discussion about this post