ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധി. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയും പ്രായാധിക്യവും കാരണം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് സോണിയാ ഗാന്ധി അറിയിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ റായ്ബറേലിയിലെ വോട്ടർമാർക്ക് എഴുതിയ കത്തിലാണ് സോണിയ ഇക്കാര്യം വെളിപ്പെടുത്തിയത്. റായ്ബറേലിയിലെ വോട്ടർമാർ നൽകിയ സ്‌നേഹത്തിന് നന്ദി പറഞ്ഞ സോണിയ ഇനിയും ഈ സ്‌നേഹം ഇനിയും തുടരണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.
‘റായ്ബറേലിയിലുള്ള ഞങ്ങളുടെ കുടുംബത്തിന്റെ വേരുകൾ ആഴത്തിലുള്ളതാണ്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിങ്ങൾ എന്റെ ഭർതൃപിതാവായ ഫിറോസ് ഗാന്ധിയെ ജയിപ്പിച്ചു. പിന്നീട് എന്റെ ഭർതൃമാതാവായ ഇന്ദിരാ ഗാന്ധിയെയും ജയിപ്പിച്ചു. എല്ലാ പ്രതികൂല അവസ്ഥകളിലും റായ്ബറേലിയിലെ വോട്ടർമാർ ഞങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്. ഇതുവരെ ഞങ്ങളോടൊപ്പം നിന്നതുപോലെ ഇനിയുള്ള കാലത്തും ഞങ്ങളോടൊപ്പം നിൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ ആരോഗ്യവും പ്രായവും കണക്കിലെടുത്ത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല’- സോണിയാ ഗാന്ധി കത്തിൽ വ്യക്തമാക്കി.
ഇന്നലെയാണ് രാജ്യസഭാ തിരഞ്ഞെടുപ്പിനായി സോണിയാ ഗാന്ധി നാമനിർദേശ പത്രിക നൽകിയത്. രാജ്യസഭയിൽ നിന്നാണ് സോണിയ മത്സരിക്കുക. രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര, മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരും സോണിയാ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. മൻമോഹൻ സിംഗ് ഒഴിയുന്ന സീറ്റിലേക്കാണ് സോണിയ മത്സരിക്കുന്നത്.
ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ് നടക്കുക. 27ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ വോട്ടെടുപ്പ് നടക്കും. വൈകീട്ട് 5നാണ് വോട്ടെണ്ണൽ. 15 സംസ്ഥാനങ്ങളിലെ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുക. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസരം.
Discussion about this post