അബുദാബി: അബുദാബിയിലെ ബിഎപിഎസ് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ചരിത്ര മുഹൂർത്തത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അനുഗൃഹീതനാണെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ക്ഷേത്രത്തിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ചരിത്ര മുഹൂർത്തം എന്നാണ് താരം കുറിച്ചത്. അബുദാബിയിലെ ബിഎപിഎസ് സ്വാമിനാരായൺ ക്ഷേത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അനുഗൃഹീതനാണ്. എത്ര ചരിത്രപരമായ മുഹൂർത്തമാണ്’- അക്ഷയ് കുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നടൻ ദിലീപ് ജോഷി, ശങ്കർ മഹാദേവൻ, എന്നിവരും ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ‘ക്ഷേത്രം നേരിട്ട് കണ്ടതിന് ശേഷം പോലും, ഇത്രയും മനോഹരമായ ക്ഷേത്രം നിർമിക്കാൻ കഴിയുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ദിലീപ് ജോഷി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയതിന് എനിക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞു. ദുബായ് ഭരണാധികാരിയുടേത് വളരെ വലിയ മനസാണ്. ഇങ്ങനെയൊരു ക്ഷേത്രം നിർമിക്കാനുള്ള ഭൂമിയും അനുമതിയും അദ്ദേഹം നൽകി. ഈ ഐക്യത്തിന്റെ സന്ദേശം ലോകം മുഴുവൻ പരക്കട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയാണ് അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ക്ഷേത്രം ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പുരോഹിതന്മാരോടൊപ്പം ആരതി നടത്തി. ബിഎപിഎസ് മന്ദിറിലെ മഹാരാജ് സ്വാമി നാരായണന്റെ വിഗ്രഹത്തിൽ പ്രധാനമന്ത്രി ഹാരമണിയിക്കുകയും പുഷ്പദളങ്ങൾ അർപ്പിക്കുകയും ചെയ്തു.
യുഎഇ ഭരണാധികാരികളടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിലാണ് ക്ഷേത്രം പ്രധാനമന്ത്രി വിശ്വാസികൾക്ക് സമർപ്പിച്ചത്. മഹന്ത് സ്വാമി മഹാരാജിൻറെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. യുഎഇ ഒരു സുവർണ അധ്യായം രചിച്ചു. ക്ഷേത്രത്തിൻറെ ഉദ്ഘാടനത്തിന് വർഷങ്ങളുടെ അധ്വാനമുണ്ട്, പലരുടെയും സ്വപ്നങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വാമിനാരായണൻറെ അനുഗ്രഹവും ക്ഷേത്രത്തിനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post