തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വീണ്ടും ധൂർത്തുമായി സർക്കാർ.മുഖ്യമന്ത്രി സംവദിക്കുന്ന മുഖാമുഖം പരിപാടിയുടെ കോഴിക്കോട്ടെ പന്തലിന് 18 ലക്ഷം രൂപ അനുവദിച്ചു. ഈ മാസം 18ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി ഗ്രൗണ്ടിൽ വച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി സംവദിക്കുന്ന പരിപാടിക്കാണ് പണം അനുവദിച്ചത്.
എസ്റ്റിമേറ്റ് തുകയായ 17,03,490 രൂപയും ജിഎസ്ടിയും കൂടാതെ ആർച്ച്, ട്രാൻസ്‌പോർട്ടേഷൻ എന്നിവക്ക് അധികമായി ചെലവാകുന്ന100000 രൂപ ഉൾപ്പെടെ ആകെ 18,03,490 രൂപക്കുള്ള ഭരണാനുമതി നൽകണമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടറാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്.
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു,18,03,490 രൂപയും അനുവദിച്ച് ഉത്തരവായി കോളേജ് വിദ്യാഭ്യാസ വകുപ്പിൻറെ സ്റ്റുഡൻറ് സപ്പോർട്ട് വെൽഫയർ ആൻറ് ഔട്ട് രീച്ച് ശീർഷകത്തിൽ നിന്ന് പണം ചെലവഴിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
നേരത്തെ, നവകേരള സദസിന്റെ തുടർച്ചയായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടിക്കുള്ള പണം പണം സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്ന ഉത്തരവ് വിവാദമായിരുന്നു.മുഖാമുഖം എങ്ങനെയായിരിക്കണം എന്ന് നിർദേശിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് സംഘാടനം, പ്രചാരണം എന്നിവയ്ക്ക് സ്‌പോൺസർഷിപ്പിലൂടെ പണംകണ്ടെത്തണമെന്ന് പറയുന്നത്.
നവകേരളസദസ്സിന് പണംപിരിക്കുന്നതിനുള്ള ചുമതല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ ഏൽപ്പിച്ച തീരുമാനം ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. എന്നിട്ടും മുഖാമുഖത്തിനുള്ള പണം സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്താൻ സർക്കാർ തീരുമാനിച്ചതിനെതിരേ പ്രതിഷേധമുയർന്നിട്ടുണ്ട്.
ഫെബ്രുവരി 18 മുതൽ മാർച്ച് മൂന്നുവരെയുള്ള തീയതികളിലായി പത്തിടങ്ങളിലാണ് പരിപാടി. തിരുവനന്തപുരത്ത് മൂന്നും എറണാകുളത്ത് രണ്ടും കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ ഒന്നുവീതവും മുഖാമുഖമുണ്ടാകും
Discussion about this post