ചെന്നൈ: പഞ്ഞിമിഠായുടെ വിൽപ്പനയും നിർമ്മാണവും നിരോധിച്ച് തമിഴ്‌നാട് സർക്കാർ. പഞ്ഞിമിഠായിയിൽ ശരീരത്തിന് ഹാനികരമാകുന്ന രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ ഇതേ കാരണത്താൽ പുതുച്ചേരിയിലും പഞ്ഞിമിഠായിയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
റോഡമിൻ ബി എന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യമാണ് പഞ്ഞിമിഠായിയിൽ കണ്ടെത്തിയത്. പുതുച്ചേരി പഞ്ഞിമിഠായി നിരോധിച്ചതിന് പിന്നാലെ തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പും സാമ്പിളുകൾ പരിശോധിക്കുകയായിരുന്നു. ഇതിൽ റോഡമിൻ ബിയുടെ സാന്നിദ്ധ്യം കണ്ടെത്തി. ഇതേ തുടർന്നാണ് നിരോധിക്കാൻ ഉത്തരവിട്ടത്. 2006ൽ സർക്കാർ പുറത്തിറക്കിയ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയത് എന്ന് ഉത്തരവിൽ പറയുന്നു.
പഞ്ഞിമിഠായിയുടെ നിർമ്മാണം, പാക്കിംഗ്, കയറ്റുമതി, കച്ചവടം എന്നിവയ്‌ക്കെല്ലാമാണ് നിരോധനം. വിവാഹ ആഘോഷങ്ങളിലും മറ്റും ഇവ വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്. നിർദ്ദേശം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.
പഞ്ഞിമിഠായിയ്ക്ക് നിറം നൽകാൻ വേണ്ടിയാണ് റോഡമിൻ ബി ഉപയോഗിക്കുന്നത്. ഇത് ശരീരത്തിനകത്ത് എത്തിയാൽ കാൻസർ ഉൾപ്പെടെ നിരവധി മാരക രോഗങ്ങൾക്കും കാരണമായേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. കുട്ടികളാണ് പഞ്ഞിമിഠായി കൂടുതൽ കഴിക്കുക. ഇത് കുട്ടികളെ വളരെ ചെറുപ്പത്തിൽ തന്നെ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.
Discussion about this post