വയനാട് : ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ കൊണ്ടുള്ള ശല്യം ഒഴിയാതെ വയനാട്. തിങ്കളാഴ്ച പുൽപ്പള്ളിയിൽ വീണ്ടും ജനവാസ മേഖലയിൽ കടുവയിറങ്ങി. ഇന്ന് രാവിലെ 9 മണിക്കാണ് പുൽപ്പള്ളി 56ൽ വെച്ച് കടുവയെ കണ്ടെത്തിയത്. പുൽപ്പള്ളി വാഴയിൽ ബിനീഷിന്റെ ഭാര്യ ചിന്നു ആണ് വീടിനു പുറത്ത് കടുവയെ കണ്ടത്. ഇന്നലെ പുൽപ്പള്ളി 56ൽ ബൈക്ക് യാത്രികനായ അനീഷിന്റെ മുൻപിലേക്ക് കടുവ ചാടി വീണിരുന്നു.
കടുവയെ വീണ്ടും കണ്ടെത്തിയ വാർത്ത അറിയിച്ചതിനെത്തുടർന്ന് ആർആർടി സംഘം മയക്കുവെടി വയ്ക്കാനായി തിരച്ചിൽ നടത്തി വരികയാണ്. എന്നാൽ കടുവയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലായി കടുവ ഈ പ്രദേശത്തു നിന്നും ഒരു പശുക്കിടാവിനെയും ഒരു മൂരിക്കിടാവിനെയും കൊന്നിരുന്നു. നാട്ടുകാരിൽ പലരും പലതവണയായി കടുവയെ കണ്ടിരുന്നു.
ഞായറാഴ്ച കടുവ ബൈക്കിനു മുമ്പിലേക്ക് ചാടിയതിനെത്തുടർന്ന് വീണ് പരിക്കേറ്റ അനീഷ് എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഴയിൽ ബേബി എന്നയാളുടെ മൂരിക്കിടാവിനെയും ഐക്കരക്കുടി എൽദോസിന്റെ പശുക്കിടാവിനെയും ആണ് കടുവ കൊന്നിരുന്നത്. ബത്തേരി ഡോൺ ബോസ്കോ കോളേജ് ഗേറ്റിനു മുൻപിൽ വെച്ച് വിദ്യാർത്ഥികളും കടുവയെ കണ്ടിരുന്നു. കടുവയെ പിടികൂടുന്നതിനായി പുൽപ്പള്ളി സുരഭി കവലയിലും പരിസരത്തുമായി വനം വകുപ്പ് മൂന്ന് കൂടുകൾ സ്ഥാപിച്ചെങ്കിലും ഇതുവരെ കടുവയെ പിടികൂടാൻ ആയിട്ടില്ല.
Discussion about this post