ലഖ്‌നൗ : ഉത്തർപ്രദേശിൽ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രീയ കോലഹലങ്ങൾ തുടരുന്നതിനിടയിൽ സമാജ്‌വാദി പാർട്ടിയ്ക്ക് വൻ തിരിച്ചടി. മുതിർന്ന നേതാവും മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സ്വാമി പ്രസാദ് മൗര്യ രാജിവച്ചു. ഏതാനും ദിവസങ്ങൾക്കു മുൻപ് സമാജ്‌വാദി പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ഇന്ന് എസ്പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വത്തിൽ നിന്നും സ്വാമി പ്രസാദ് മൗര്യ രാജിവെച്ചത്.
ഫെബ്രുവരി 13ന് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചുകൊണ്ട് അയച്ച കത്തിൽ ചർച്ചയ്ക്ക് മുൻകൈയെടുക്കാത്തതിനാലാണ് പാർട്ടി അംഗത്വത്തിൽ നിന്നും രാജിവെക്കുന്നതെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന് അയച്ച കത്തിൽ സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കി. സമാജ്‌വാദി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതിനാൽ ധാർമികതയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വത്തിൽ നിന്നും രാജിവെക്കുകയാണ് എന്ന് കാണിച്ച് ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനും സ്വാമി പ്രസാദ് മൗര്യ കത്ത് നൽകിയിട്ടുണ്ട്.
അഖിലേഷ് യാദവിന് ഇപ്പോൾ വഴി തെറ്റിയിരിക്കുകയാണ് എന്നും എത്രയും പെട്ടെന്ന് ശരിയായ പാതയിലേക്ക് എത്താൻ ആഗ്രഹിക്കുന്നതായും രാജിക്ക് ശേഷം മാദ്ധ്യമങ്ങളെ കണ്ട് സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കി. സെക്കുലർ എന്നാണ് വിളിക്കുന്നതെങ്കിലും മനുവാദിയെ പോലെയാണ് അഖിലേഷ് യാദവ് പെരുമാറുന്നതെന്നും പ്രസാദ് മൗര്യ കുറ്റപ്പെടുത്തി. എസ്പി സ്ഥാപകൻ മുലായം സിംഗ് യാദവ് ഒരിക്കലും ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമായി പെരുമാറിയിട്ടില്ല. എന്നാൽ അഖിലേഷ് യാദവ് പാർട്ടി ഓഫീസിൽ പോലും പൂജ നടത്തുകയാണെന്നും പ്രസാദ് മൗര്യ വിമർശനമുന്നയിച്ചു.
Discussion about this post